സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു .അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത് .അതെ സമയം ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ കസ്റ്റംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. ശിവശങ്കര്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചയാളാണ്. എന്തുകൊണ്ട് അതൊന്നും രേഖപ്പെടുത്താതെ അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും എന്തിനാണ് അക്കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ മടിയെന്നും കോടതി ചോദിച്ചു..
അന്വേഷണം ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങളില്‍ മറുപടി പറയണം. എന്തിനാണ് കസ്റ്റഡിയില്‍ വേണമെന്ന് കൂടി അപേക്ഷയില്‍ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. സ്വപ്‌നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് കസ്റ്റംസ് ഇതിന് നല്‍കിയ മറുപടി. മാധവന്‍ നായരുടെ മകന്‍ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്.പത്ത് ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടെ സ്വപ്‌ന സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.
കസ്റ്റംസ് അന്വേഷണസംഘം ചൊവ്വാഴ്ചയാണ് ശിവശങ്കറിന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ 23-ാം പ്രതിയായാണ് ശിവശങ്കറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം നല്‍കാനാണ് കസ്റ്റംസ് നീക്കം.എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിൻ്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതോടെ സ്വർണക്കടത്ത് കേസ് സർക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണ്.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നൽകിയ സമയത്താണ് അദ്ദേഹം കൊവിഡ് പൊസീറ്റിവായി ക്വാറൻ്റൈനിൽ പോയത്. രണ്ടാഴ്ചയിലേറെ ക്വാറൻ്റൈനിൽ ഇരുന്ന രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായ ശേഷമാണ് അദ്ദേഹത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.സിഎംആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിഎം രവീന്ദ്രൻ മുഖ്യമന്ത്രിയുട ഓഫീസിൽ നിർണായക സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി തനിക്ക് അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂർണവിശ്വാസമാണെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.ശിവശങ്കറിൻ്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും.
https://www.facebook.com/Malayalivartha