ഇനി വലിയ കളികള്‍ മാത്രം... ശിവശങ്കറിനെ പേടിയോ? പദവികള്‍ മറച്ചുവയ്ക്കുന്നതിന് മറുപടി വേണം എന്ന കോടതിയുടെ പരാമര്‍ശം അനുകൂലമാക്കി മാറ്റിയെടുക്കാന്‍ കസ്റ്റംസ്; ആരേയും പേടിക്കാതെ അശ്വമേധം നടത്താനുള്ള വാക്കായി കണ്ട് ഇഡിയും കസ്റ്റംസും കുതിക്കുന്നു; ഉന്നതരെ ഒന്നൊന്നായി പൊക്കാന്‍ നീക്കം
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ പോസീറ്റീവായി എടുക്കുകയാണ് കസ്റ്റംസ് വകുപ്പ്. അതേസമയം കസ്റ്റംസ് പോലും മറച്ച് വയ്ക്കാന്‍ ശ്രമിച്ചത് പുറത്താക്കാന്‍ കോടതി ശ്രമിച്ചത് ഭയപ്പാടോടെയാണ് ഉന്നതര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക പദവികള്‍ എന്തെന്നു പറയാന്‍ പോലും ഭയമാണോയെന്ന മുനകൂര്‍ത്ത ചോദ്യവുമായാണ് കസ്റ്റംസിന് കോടതിയുടെ വിമര്‍ശനം ഏറ്റത്. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ എങ്ങനെ ഒത്താശ ചെയ്‌തെന്നോ സഹായിച്ചെന്നോ വ്യക്തമാക്കാതെ ചോദ്യം ചെയ്യാന്‍ പതിനൊന്നാം മണിക്കൂറില്‍ എന്തു തെളിവാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി. സെക്രട്ടറിയുമാണ്. ഈ പദവികള്‍ പറയാന്‍ കസ്റ്റംസിനു ഭയമാണോ? മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്നു മാത്രമാണ് കസ്റ്റഡി അപേക്ഷയില്‍. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി പറയണം എന്നാണ് കോടതി ചോദിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കുന്നു എന്ന തരത്തില്‍ പ്രചാരണം നടക്കുന്നതിനിടേയാണ് കോടതി തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന് പേരുവയ്ക്കാന്‍ ഭയമാണോയെന്ന് ചോദിക്കുന്നത്. ഇനി ധൈര്യമായി പേര് നല്‍കാമല്ലോ. രാഷ്ട്രീയമാണെന്ന് പറയാന്‍ കഴിയുമോ.
ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ പത്തു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയിലാണ് സാമ്പത്തിക കുറ്റങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയുടെ വിമര്‍ശനം. ഔദ്യോഗിക പദവിയിലിരുന്നാണ് പ്രതി കുറ്റകൃത്യത്തിന് സഹായം നല്‍കിയതെന്ന ആരോപണം കണക്കിലെടുത്ത് അഞ്ചു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചു. ഉന്നത പദവിയിലുള്ളയാള്‍ സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടത് ഗൗരവമുള്ളതും കേട്ടുകേള്‍വിയില്ലാത്തതുമാണ്. ഇതു പരിഗണിച്ചാണ് കസ്റ്റഡി അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇന്നലെ രാവിലെ അപേക്ഷ കോടതി പരിഗണനയ്‌ക്കെടുത്തപ്പോള്‍ത്തന്നെ ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. കഴിഞ്ഞ നാലു മാസമായി ഒമ്പതു തവണ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടും ലഭിക്കാത്ത വിവരങ്ങള്‍ ശിവശങ്കറിനെതിരെ കസ്റ്റഡിയിലിരിക്കെ സ്വപ്ന നല്‍കിയെന്നാണ് പറയുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ശിവശങ്കറിനെ അറസ്റ്റു ചെയ്ത് ഇത്രയും നാള്‍ കഴിഞ്ഞിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. മന:പൂര്‍വം കുരുക്കാന്‍ ശ്രമിക്കുകയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡി അനുവദിക്കരുതെന്നും വാദിച്ചു. ഈ വാദങ്ങള്‍ കണക്കിലെടുത്താണ് അഡി. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് വിമര്‍ശനം ഉന്നയിച്ചത്. ഈ വിമര്‍ശനം പോസിറ്റീവായെടുത്ത് ആരേയും പേടിയില്ലെന്ന് തെളിയിക്കേണ്ടതായുണ്ട്. അതിനായുള്ള അശ്വമേധത്തിലാണ് കസ്റ്റംസ്.
എം.ശിവശങ്കറിനെ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ 5 ദിവസത്തേക്കാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഈ മാസം 18നു ജയിലിനുള്ളില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ പ്രതിചേര്‍ത്തു കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുന്നത്.
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദ് അലി ഷൗക്രിക്കൊപ്പം വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, പി.എസ്. സരിത് എന്നിവരെയും 5 ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു കേസുകളിലും 3 പ്രതികളെയും ഒരുമിച്ചു ചോദ്യംചെയ്യാനാണു കസ്റ്റംസിന്റെ നീക്കം. ഇതിനിടെ, സ്വപ്നയുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്റെ നിജസ്ഥിതി കണ്ടെത്താനും കേന്ദ്ര ഏജന്‍സികള്‍ ശ്രമം നടത്തും. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സിഎം രവീന്ദ്രനേയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കോവിഡാനന്തര ചികിത്സയിലുള്ള രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. അതോടെ പേടി മാറി മുന്നോട്ട് കുതിക്കാനാകുമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
L
https://www.facebook.com/Malayalivartha