സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം ഇന്നും തുടരും; സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിൻ്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം ഇന്നും തുടരും (നവംബർ 26). പ്രതികൾക്കെതിരെ സിബിഐ ചാർജ് ചെയ്‌തിട്ടുള്ള കുറ്റങ്ങൾ എല്ലാം നിഷേധിച്ചു കൊണ്ടാണ് പ്രതിഭാഗം വാദം നടത്തിയത്. ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ .
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സാക്ഷികളെ ഹാജരാക്കാൻ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്. വിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികളെ കോടതി രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിൻ്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി ശകാരിച്ചത്.
കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാൻസലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെൻ്റ് ജോർജ് പള്ളി വികാരിയുമായ കിടങ്ങൂർ കോട്ടൂർ ഭവനിൽ ഫാദർ തോമസ് കോട്ടൂർ (63) , കോട്ടയം കുരുമുള്ളൂർ കങ്ങരത്ത്മൂതി ഹൗസിൽ നിന്നും പയസ് ടെൻത് കോൺവെൻ്റ് അന്തേവാസിയും സേക്രഡ് ഹാർട്ട് മൗണ്ട് സെൻ്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റർ സ്റ്റെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ.
ഒന്നും രണ്ടും പ്രതികൾ അസാന്മാർഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവർ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നും സിസ്റ്റർ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി 1992 മാർച്ച് 26 ന് അർദ്ധരാത്രി കോൺവെൻ്റ് മതിൽ ചാടി കടക്കുകയും മoത്തിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവൻ അവിടെ തങ്ങുകയും ചെയ്തു.
27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റർ അഭയ കോൺവെൻ്റ് സെല്ലാറിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നിലയിൽ കാണുകയും ചെയ്തു. സംഭവം പുറം ലോകമറിയുമെന്ന ഭയത്താൽ ഒന്നും രണ്ടും പ്രതികൾ അഭയയെ കൊലപ്പെടുത്തണമെന്ന പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി ആലോചിച്ചുറച്ച് വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്കുള്ള സമയം അപകടകരമായ കോടാലി കൊണ്ട് അഭയയുടെ പുറം തലയിൽ അടിക്കുകയും അടിയുടെ ആഘാതത്തിൽ അഭയ ബോധരഹിതയായി വീണു.
മരണം ഉറപ്പാക്കുന്നതിനും കുറ്റക്കാരായ ഒന്നും രണ്ടും പ്രതികളെ നിയമപരമായ ശിക്ഷയിൽ നിന്ന് മറയ്ക്കാനും കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ അഭയയുടെ ശരീരം വലിച്ചിഴച്ച് കോംപൗണ്ടിൻ്റെ പുറകുവശത്തുള്ള കിണറ്റിൽ ഇട്ടുവെന്നുമാണ് കോടതി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha