വെള്ളി വീഴ്ത്താന്‍ വെള്ളിയാഴ്ച... സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിപുലമായ സൗകര്യങ്ങളൊരുക്കുന്നു; ഇന്ന് നോട്ടീസ് അയച്ച് വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിക്കും; നിര്‍ണായക തെളിവ് ലഭിച്ചാല്‍ കസ്റ്റഡിയിലെടുക്കാനും നീക്കം

രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വരിഞ്ഞ് മുറുക്കാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടിസ് നല്‍കുക.
രവീന്ദ്രനെ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ആയിരിക്കും ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
അതേസമയം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ ഹര്‍ജിയില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.
അതേസമയം രവീന്ദ്രനെ ചോദ്യം ചെയ്യാനായി വിപുലമായ ഒരുക്കങ്ങളാണ് കൊച്ചി ഇഡി ആസ്ഥാനത്ത് നടത്തിയിരിക്കുന്നത്. തികച്ചും ശാസ്ത്രീയ മാര്‍ഗമായിരിക്കും ചോദ്യം ചെയ്യലില്‍ അവലംബിക്കുക. രവീന്ദ്രനെ ചോദ്യം ചെയ്യുന്ന മുഴുവനും വീഡിയോയില്‍ പകര്‍ത്തും. ഇത് ഇഡി ഉദ്യോഗസ്ഥര്‍ പലസ്ഥലങ്ങളിലിരുന്ന് വിലയിരുത്തും. എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ അതുവച്ച് വീണ്ടും ചോദ്യം ചെയ്യും. കള്ളം പറയിപ്പിച്ചു എന്ന് ഒഴിവാക്കാനായി അത്തരത്തിലായിരിക്കും ചോദ്യം ചെയ്യുക. മാത്രമല്ല ശിവശങ്കറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ശ്രമിക്കും. അതിനാല്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് രവീന്ദ്രനെ ചോദ്യം ചെയ്യും.
വേണ്ടത്ര തെളിവ് ലഭിച്ചാല്‍ ശനിയും ഞായറും കോടതിയില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള കാര്യവും അസ്തമിക്കും. രവീന്ദ്രനുമായി ബിനാമി ഇടപാടുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡും ചോദ്യങ്ങളായി വരും.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ സംശയം. ജില്ലകളിലെ 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന്‍ ഓഹരി നിക്ഷേപം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസങ്ങളിലായി ഇഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായാണ് വരുന്ന വാര്‍ത്തകള്‍.
വസ്ത്ര വ്യാപാര ശാലകള്‍, മൊബൈല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നാണ് സൂചന. ഇതോടെയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് വീണ്ടും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
രവീന്ദ്രന് വലിയ രീതിയില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യ ദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന. കോഴിക്കോട് യൂണിറ്റിന്റെ കണ്ടെത്തലുകള്‍ കൊച്ചിക്ക് കൈമാറി. ഇതുകൂടി വച്ചായിരിക്കും രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത്. എന്തുണ്ടാകുമെന്ന് വെള്ളിയാഴ്ചയറിയാം.
"
https://www.facebook.com/Malayalivartha

























