ഇത് മറ്റവന്‍മാരുടെ പണിയാ... അനവസരത്തില്‍ സിഎജി റിപ്പോര്‍ട്ടെടുത്തിട്ട് വിവാദ ചര്‍ച്ച തുടങ്ങി വച്ച ധനമന്ത്രി തോമസ് ഐസക് കെഎസ്എഫ്ഇ വിവാദത്തോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; മുഖ്യമന്ത്രിയും സഹ മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയേറ്റും കുറ്റപ്പെടുത്തിയതോടെ തോമസ് ഐസക് മാളത്തിലൊളിച്ചു; ഇനി തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന ആശ്വാസത്തോടെ

വെറുതേ കിടന്നുറങ്ങിയ സിഎജി റിപ്പോര്‍ട്ടിനെ അനവസരത്തില്‍ കൊണ്ടുവന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കിയയാളാണ് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൈയ്യടി നേടാനാണ് ശ്രമിച്ചത്. എന്നാല്‍ ഇഡിയുടെ വരവ് നേരത്തെയാക്കുകയാണ് ചെയ്തത്. അവസാനം കെഎസ്എഫ്ഇ വിവാദം കൊണ്ട് വന്ന് മുഖ്യമന്ത്രിയെപ്പോലും മുള്‍ മുനയില്‍ നിര്‍ത്തി. അതോടെ പാര്‍ട്ടിയില്‍ പോലും ഒറ്റപ്പെട്ടു.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ പരസ്യമായി ശബ്ദിച്ച കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി ടി.എം.തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും സിപിഎം നിര്‍ദാക്ഷിണ്യം തള്ളിയിരിക്കുകയാണ്. റെയ്ഡിനെതിരായ ഇവരുടെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇവരുടെ പേരുകള്‍ പരാമര്‍ശിക്കാതെയായിരുന്നു പത്രക്കുറിപ്പ്.
പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവമുണ്ട്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി തീരുമാനിക്കുകയോ ശുപാര്‍ശ നല്‍കുകയോ ചെയ്തിട്ടില്ലെന്നു നേതൃത്വം വ്യക്തമാക്കി.
ധനമന്ത്രിയുടെ വാദമുഖങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും തള്ളിയതിനു പിന്നാലെയാണു പാര്‍ട്ടിയും നിരാകരിച്ചത്. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഐസക്കിനെതിരെ പരസ്യവിമര്‍ശനം നടത്തി. അതോടെ ഐസക് ഒറ്റപ്പെട്ട നിലയിലായി.
മന്ത്രി, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ജാഗ്രത ഐസക്കും ആനത്തലവട്ടവും കാണിച്ചില്ലെന്നു യോഗം വിലയിരുത്തി. ഇരുവരുടേതും വൈകാരിക പ്രതികരണമായിരുന്നു. വിമര്‍ശനങ്ങളെ ഇരുനേതാക്കളും ഉള്‍ക്കൊണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.
അതേസമയം കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെക്കുറിച്ചു താനും മുന്‍കൂട്ടി അറിഞ്ഞില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് എന്നതിനാല്‍ അതിന്റെ ആവശ്യവുമില്ല.
ഐസക് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അറിഞ്ഞത്. വിശദാംശങ്ങള്‍ തേടിയപ്പോള്‍ വിജിലന്‍സിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഐസക് പ്രതികരിച്ചതില്‍ മുഖ്യമന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു.
പറയാനുള്ളതു തിരഞ്ഞെടുപ്പു കഴിഞ്ഞു പാര്‍ട്ടിയില്‍ പറഞ്ഞുകൊള്ളാമെന്നാണ് തോമസ് ഐസക് പറഞ്ഞത്. ഇനി അനാവശ്യ വിവാദത്തിനില്ല. എന്റെ പരസ്യ പ്രസ്താവന വലിയ വിവാദമാവുകയും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ വ്യത്യസ്തത ഉണ്ടെന്ന ധാരണ പരത്തുകയും ചെയ്തു. തിരഞ്ഞെടുപ്പു കാലത്ത് അതു സഹായകമല്ല.
പരസ്യ പ്രസ്താവനയ്‌ക്കെതിരായ പാര്‍ട്ടിയുടെ അഭിപ്രായം എഴുതിത്തന്നതല്ലേ. അതു ഞാനായിട്ട് എന്തിനു വ്യാഖ്യാനിക്കണം. ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം ഉപയോഗിച്ചു നിങ്ങള്‍ വ്യാഖ്യാനിച്ചോളൂ, എനിക്കു വിരോധമില്ല എന്നാണ് മന്ത്രി അവസാനം പറഞ്ഞത്. പാര്‍ട്ടിയും മന്ത്രിമാരും ഒറ്റക്കെട്ടോടെ തോമസ് ഐസക്കിനെ തള്ളിയതോടെ ആകെ നാണം കെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇനി ഇഡി നേരിട്ടെത്തിയാലും തോമസ് ഐസക് എടുത്ത് ചാടില്ല.
https://www.facebook.com/Malayalivartha

























