പാർട്ടിയിൽ വിഭാഗീയത മുളപൊട്ടി? പിണറായി സർക്കാരിന്റെ അവസാന ദിനങ്ങളിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു! പിണറായിക്കെതിരെ പുതിയൊരു ചേരി രൂപം കൊള്ളുന്നുവെന്ന് സൂചന; വി.എസ് ചേരിയുടെ 'തേയ്മാന'ത്തിന് ശേഷം പാർട്ടിയിൽ പുതിയൊരു ശാക്തിക ബലാബലത്തിലേക്ക് കാര്യങ്ങളെത്തുമോ?
ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പരാതി എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. പരാതിയില്‍ എത്തിക്‌സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്പീക്കര്‍ക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.
എന്നാൽ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് മിന്നൽ പരിശോധനയെ പാർട്ടിയിലും സർക്കാരിലും പരസ്യ വിവാദമാക്കാൻ ധൈര്യം കാട്ടിയ ധനമന്ത്രി തോമസ് ഐസക്കിന്റെ 'അപശബ്ദ'ത്തെ പാർട്ടി മുളയിലെനുള്ളിക്കളഞ്ഞെങ്കിലും, അസ്വസ്ഥതയുടെ മുള ഇടവേളയ്ക്ക് ശേഷം സി.പി.എമ്മിൽ പൊട്ടിത്തുടങ്ങുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പാർട്ടിയിൽ വിഭാഗീയത പൂർണ്ണമായും അവസാനിച്ചെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനത്തോടെയാണ് സി.പി.എമ്മിന്റെ തൃശൂർ സമ്മേളനത്തിന് കൊടിയിറങ്ങിയതെങ്കിൽ, പിണറായി സർക്കാരിന്റെ അവസാന ദിനങ്ങളിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയാണ്. ഐസക്കിന്റെ പ്രതികരണം പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമായി നിസാരവത്കരിച്ചു കാണാൻ പാർട്ടി നേതൃത്വത്തിൽ പലരും തയാറല്ല. പൊലീസ് നിയമ ഭേദഗതിക്കെതിരെ വിമർശനമുയർന്നപ്പോഴും ശക്തമായി അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് പിറ്റേന്ന് പിന്മാറേണ്ടി വന്നത്, പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്നുയർന്ന വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു.
പിന്നാലെ, കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ പരസ്യമായി വിമർശിച്ച് മുന്നിട്ടിറങ്ങിയത് പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കും. ഇ.ഡിയുടെ അന്വേഷണനീക്കങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ, ഐസക് ഉയർത്തിയ വിമർശനങ്ങൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടാവാം. മുഖ്യമന്ത്രി സ്വന്തം വകുപ്പിൽ വീണ്ടുമൊരു തിരുത്തലിന് തയാറാകാൻ ഇത് നിമിത്തമാവുമെന്നും കരുതിയിരിക്കാം. പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത് ഐസക്കിനെ ഒറ്റപ്പെടുത്തുന്നുണ്ടെങ്കിലും, സർക്കാരിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുഖ്യമന്ത്രി വിരാജിക്കുന്ന സ്ഥിതിക്ക് ഇളക്കം തട്ടുന്നുവെന്ന പ്രതീതിയുണർത്താൻ പുതിയ സംഭവവികാസങ്ങൾ വഴിയൊരുക്കുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ മാറ്റത്തിന് പിന്നാലെയാണിതെന്നും രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം ഉൾക്കൊണ്ടാണ് ഐസക് പരസ്യപ്രതികരണത്തിലെ ജാഗ്രതക്കുറവ് സമ്മതിച്ചത്. എന്നാൽ, പുറത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ അസ്വസ്ഥതയുടേതായിരുന്നു. മാദ്ധ്യമ സിൻഡിക്കേറ്റ് വീണ്ടും മുള പൊട്ടിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി വിമർശിച്ചതും ,കാലാവസ്ഥാ വ്യതിയാനം കണ്ടിട്ടാവണം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ, സമ്മേളനങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കുന്നു. വി.എസ് ചേരിയുടെ 'തേയ്മാന'ത്തിന് ശേഷം പാർട്ടിയിൽ പുതിയൊരു ശാക്തിക ബലാബലത്തിലേക്ക് കാര്യങ്ങളെത്തുമോയെന്ന ചോദ്യം ഉയരുകയാണ്.
https://www.facebook.com/Malayalivartha