വള്ളിപുള്ളി തെറ്റാതെ... തലങ്ങും വിലങ്ങും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടും ഒന്നും പറയാതിരുന്ന ശിവശങ്കറിനെ കൊണ്ട് എല്ലാം വെളിപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ്; ശിവശങ്കര്‍ നാലുതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയ നിഴലില്‍
എത്രയൊക്കെ ചോദ്യം ചെയ്തിട്ടും ശങ്കരന്‍ തെങ്ങിന്‍മേല്‍ തന്നെ എന്ന അവസ്ഥയിലായിരുന്നു സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. അവസാനം എന്‍ഫോഴ്‌സ്‌മെന്റിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ എല്ലാം മണിമണിയായി പുറത്താകുകയായിരുന്നു. ഇ.ഡി. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍ലാണ്.
സ്വപ്ന നവംബര്‍ 10ന് ഇ.ഡി.ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ മൂന്നുനാലുതവണ വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗുകള്‍ കടത്തിവിടുന്നതിന് ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ അസെസ്‌മെന്റ് യൂണിറ്റിലെ ഒരു ഓഫീസറെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റിന്റെ മേല്‍വിലാസത്തില്‍ വരുന്ന കാര്‍ഗോകള്‍ പൂര്‍ണമായും തുറന്ന് പരിശോധിക്കണമെന്ന് 2019 ഏപ്രിലില്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് അവര്‍ മൊഴിനല്‍കിയത്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചിന്‍ കസ്റ്റംസ് ഫോറിന്‍ സ്‌റ്റേഷനിലെ അപ്രൈസറെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വകുപ്പ് 50 പ്രകാരമായിരുന്നു ഈ ഉദ്യോഗസ്ഥയുടെ മൊഴി എടുത്തത്. യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന കാര്‍ഗോ തുറന്നുപരിശോധിക്കാതെ വിട്ടുനല്‍കിയതായാണ് അവര്‍ മൊഴി നല്‍കിയത്. ഇക്കാര്യത്തില്‍ ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്. ക്ലിയറിങ് ഏജന്റിനെയും വിളിച്ചുവരുത്തിയിരുന്നെന്നും ഇ.ഡി.യുടെ റിപ്പോര്‍ട്ടിലുണ്ട്. ക്ലിയറിങ് ഏജന്റിനെക്കുറിച്ച് വാട്‌സാപ്പ് സന്ദേശത്തിലും പറയുന്നുണ്ട്.
ശിവശങ്കര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് തെളിവാണിത്. ശിവശങ്കറിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമാണ് ഉള്ളതെന്ന സന്ദേശമാണ് നല്‍കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര കാര്‍ഗോകള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നതിന് ഇത് സഹായകരമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സംശയിക്കണമെന്ന് ഇ.ഡി. ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയില്‍നിന്ന് എം.ശിവശങ്കര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇ.ഡി. കേസില്‍ ജാമ്യംതേടി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് ഇ.ഡി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരങ്ങളുള്ളത്.
സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്നാ സുരേഷ് നവംബര്‍ 10നുനല്‍കിയ മൊഴിയില്‍ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഇ.ഡി. എത്തിയത്.
കെഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍, സ്വപ്നയുമായി പങ്കുവെച്ചിരുന്നു. ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റുരണ്ട് കമ്പനികളുടെ ക്വട്ടേഷന്‍ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്.
ശിവശങ്കര്‍ പതിവായി യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ടിരുന്നു. കെഫോണിന്റെയും ലൈഫ് മിഷന്റെയും മറ്റുപദ്ധതികളുടെയും ഭാഗമായി യൂണിടാക് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിടാക്കില്‍നിന്നാണെങ്കില്‍ കൈക്കൂലി കിട്ടുമെന്നതിനാലായിരുന്നു ഇതെന്നും ഇ.ഡി. വിലയിരുത്തുന്നു. ശിവശങ്കറുമായി അടുത്തുപരിചയമുള്ള ചിലരെക്കുറിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ പങ്കുള്ളവരും അതില്‍പെടുമെന്നും ഇ.ഡി.യുടെ വിശദീകരണത്തില്‍ പറയുന്നു. എന്തായാലും ശക്തമായ തെളിവുകള്‍ ഇഡി ശേഖരിച്ചതോടെ ശിവശങ്കറിന്റെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha