മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു കിണറ്റിൽ തള്ളി , അറസ്റ്റിലായത് യുവാവിന്റെ സുഹൃത്തുക്കളായ രണ്ടുപേർ , മൃതദേഹം കണ്ടെത്താൻ ശ്രമം തുടങ്ങി...

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 2 സുഹൃത്തുക്കൾ അറസ്റ്റിൽ.. പന്താവൂരിൽ നിന്നു ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയ യുവാവിനെ ആണ് കൊലപ്പെടുത്തിയതായി തെളിഞ്ഞത് .. കേസിൽ യുവാവിന്റെ സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ. വട്ടംകുളം സ്വദേശികളായ മേനോപറമ്പിൽ എബിൻ, അധികാരിപ്പടി ഹൗസിൽ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുമ്പ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇതുസംബന്ധിച്ച് ഇർഷാദിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്
കൊല നടത്തിയ ശേഷം ഇർഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റിൽ തള്ളിയതായി പ്രതികൾ സമ്മതിച്ചെന്ന് വ്യക്തമാക്കിയ പൊലീസ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും അറിയിച്ചു.
സുഹൃത്തുക്കളായിരുന്ന മരിച്ച ഇർഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഇർഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ചങ്ങരംകുളം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു മൃതദേഹം പുറത്തെടുത്ത ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























