വഴിയിൽ നിന്ന് കിട്ടിയ ബാഗിൽ സ്വർണവും പണവും രേഖകളും ;ഉടമയുടെ കയ്യിൽതന്നെ ഏൽപിച്ചു യുവതി
വഴിയിൽ കിടന്നു കിട്ടിയ സ്വർണവും പണവും രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി മടക്കിക്കൊടുക്കുമ്പോൾ പോത്തൻകോട് ആനയ്ക്കോട് ലക്ഷംവീട്ടിൽ സുകന്യ ( 22) യ്ക്ക് നിറഞ്ഞ സന്തോഷം. നഷ്ടപ്പെട്ടെന്നു കരുതിയ ബാഗ് മടക്കി കിട്ടിയപ്പോൾ കാരയ്ക്കാമണ്ഡപം സ്വദേശി എൻ. രാജശേഖരൻനായർക്കും ഏറെ ആശ്വാസം, സന്തോഷം. ഐസിഐസിഐ പ്രുഡൻഷ്യൽ കിഴക്കേകോട്ട ശാഖയിലെ ജീവനക്കാരിയായ സുകന്യ ഉച്ചയ്ക്ക് പുറത്തു പോയി ഊണുകഴിച്ച് മടങ്ങി വരുമ്പോഴാണ് റോഡരികിൽനിന്നു ബാഗ് കിട്ടുന്നത്. തുറന്നു നോക്കിയപ്പോൾ പണവും സ്വർണവും ചില രേഖകളുമുണ്ട്. അതുവഴി വന്ന പൊലീസ് ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞപ്പോൾ ഉടമയെ തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ നമ്പരിൽ ബന്ധപ്പെടാൻ പറഞ്ഞ് ഉദ്യോഗസ്ഥൻ മടങ്ങി. ഈ സമയം ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് വിഷമത്തിലായ കാരയ്ക്കാമണ്ഡപം സ്വദേശി രാജശേഖരൻനായർ യാത്രചെയ്ത ഇടങ്ങളിൽ അന്വേഷിച്ചു നടക്കുകയായിരുന്നു.
ബാങ്കിൽ പണയം വച്ചിരുന്ന മൂന്നു പവനോളം വരുന്ന സ്വർണവും 40,000 രൂപയും ബാങ്ക് പാസ്ബുക്കും അടക്കം രേഖകളുമായിരുന്നു ബാഗിൽ. ബൈക്കിൽ വച്ചിരുന്ന ബാഗ് താഴെ വീണത് അറിയാതെ യാത്ര തുടരുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് വീണ്ടും ഐസിഐസിഐ ശാഖയിലെത്തിയത്. ഈസമയത്ത് സുകന്യയും അസി. മാനേജരും ബാഗിലെ രേഖകളിൽ നിന്നു ഫോൺനമ്പർ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ബാഗ് സുരക്ഷിതമായി കൈമാറിയ സുകന്യയ്ക്ക് നന്ദിപറഞ്ഞ്, പാരിതോഷികവും നൽകിയാണ് രാജശേഖരൻ നായർ മടങ്ങിയത്.അതെ സമയം മറ്റൊരു വാർത്ത കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട് എല്ലായിടത്തും സിസിടിവി വച്ചതറിയാതെ പച്ചക്കറി കടയ്ക്കുള്ളിൽ വീണ്ടും കയറിയ കള്ളൻ ക്യാമറ കണ്ട് തകർന്നു. പോത്തൻകോട് വാവറയമ്പലം ജംക്ഷനിലെ ബാലാജി ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് കടയിലാണ് രണ്ടാംവട്ടം മോഷണത്തിനു കയറിയ കള്ളനെ ക്യാമറ പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ 4ന് ഓട്ടോറിക്ഷയിലെത്തിയ മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി മൂന്ന് ചാക്ക് വെളുത്തുള്ളി, ഒരുചാക്ക് സവാളയും പഴക്കുലകൾ തുടങ്ങി പച്ചക്കറി ഒക്കെ കൊണ്ടു പോയിരുന്നു.
സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സംഭവം കടയുടമ പുറത്ത് പറഞ്ഞില്ല. കടയിൽ ഒരു ക്യാമറയാണ് അന്നുണ്ടായിരുന്നത്. ഈ സംഭവത്തോടെ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇതറിയാതെ 10ന് പുലർച്ചെ 3.20ന് കള്ളൻ വീണ്ടുമെത്തി. സാധനങ്ങൾ തിരയുന്നതിനിടയിലാണ് ക്യാമറ കാണുന്നത്.ഉടനെ ഓടി കടയ്ക്കു വെളിയിലിറങ്ങി പുറത്ത് കിടന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു. ഇതെല്ലാം ക്യാമറ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം രേഖകളുമായി കടയുടമ വാവറയമ്പലം കുന്നുംപുറത്തുവീട്ടിൽ ബൈജുകുമാർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. കെഎൽകെ 22കെ 2834 എന്ന നമ്പരിലുള്ള ഓട്ടോറിക്ഷയിലാണ് മോഷ്ടാവ് എത്തിയത്.
https://www.facebook.com/Malayalivartha