ഇനി സഹതാപമില്ല... ശത്രുസൈന്യത്തെ പോലെ ചെങ്കോട്ടയില്‍ ഇരച്ചു കയറിയ കര്‍ഷകരെ ആര്‍ക്കും തടയാനാകത്തതെന്തു കൊണ്ടെന്ന ചോദ്യം ബാക്കി; കര്‍ഷകരെന്ന സിമ്പതി മുതലെടുത്തവര്‍ക്ക് ഇനി മാപ്പില്ല; നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ സാധ്യത

റിപ്പബ്ലിക് ദിനത്തില്‍ ശത്രു സൈന്യം ഇരച്ചു കയറുന്നത് പോലെയായിരുന്നു ഇന്നലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചു വിട്ടത്. രാജ്യത്തേയും ദേശീയ പതാകയേയും അപമാനിച്ചാണ് അവര്‍ ഇന്ത്യയുടെ അഭിമാന സ്തംഭമായ ചെങ്കോട്ട പിടിച്ചെടുത്ത് കൊടി നാട്ടിയത്. ഇതു തടുക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലേ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതേസമയം തന്നെ കര്‍ഷകര്‍ക്ക്‌മേല്‍ ബലപ്രയോഗം വേണ്ടെന്ന തീരുമാനമാണ് പാളിയതെന്ന വിലയിരുത്തലുമുണ്ടായി. എന്തായാലും രാജ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ തന്നെ നാണം കെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കര്‍ഷകര്‍ക്കെതിരെ എതിര്‍ സ്വരവും രൂപപ്പെട്ടു. അതിനാല്‍ തന്നെ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
രാജ്യതലസ്ഥാനത്തേക്ക് എത്തിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുകയാണ്. കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയും സംഘര്‍ഷ സാഹചര്യം വിലയിരുത്താന്‍ വേണ്ടിയും അമിത് ഷാ ഉന്നത സുരക്ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ, സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുന്നതിനായി സമാന്തരസൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹോം സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.
ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിയുമെന്നും വിവരമുണ്ട്. റിപ്പബ്‌ളിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരത്തെ നേരിടാന്‍ കടുത്ത പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി.
കര്‍ഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനമില്ല. അതേസമയം, ചെങ്കോട്ട ഇപ്പോഴും സമരക്കാരുടെ നിയന്ത്രണത്തിലാണ്. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്‌റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്‍ എച്ച് 44, ജി ടി കെ റോഡ്, ഔട്ടര്‍ റിംഗ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐ എസ് ബി ടി റിംഗ് റോഡ്, വികാസ് മാര്‍ഗ്, ഐ ടി ഒ,എന്‍ എച്ച് 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ ഗതാഗതമാണ് നിരോധിച്ചത്. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐ ടി ഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി.
അതേസമയം തന്നെ ഐക്യത്തോടെ നടന്ന സമരത്തില്‍ വിള്ളലുണ്ടാക്കാനും ഇന്നലത്തെ സമരം കാരണമായി. രാജ്യത്തിന് നാണക്കേടായ അക്രമ പരമ്പര കര്‍ഷക സമരം പൊളിക്കാനായിരുന്നോ എന്ന ചോദ്യവും ബാക്കിയാകുകയാണ്. കര്‍ഷക സമരത്തിന് അനുകൂലമായ നിലപാടെടുത്ത മാധ്യമങ്ങളും മാറുന്ന കാഴ്ചയാണ് കണ്ടത്. അതിനിടെ, അക്രമികളെ തളളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി കെ യു, കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങി സംഘടനകളാണ്. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്തസമരസമിതി പറഞ്ഞു. എന്തായാലും അമിത് ഷാ കളം നിറഞ്ഞതോടെ ഇനിയുള്ള നീക്കം നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha


























