മോദിയുഗം അവസാനിക്കുന്നു... ചെങ്കോട്ട ഞെട്ടിത്തരിച്ചു... ദില്ലിയെ വിറപ്പിച്ച മഹാ പ്രക്ഷോഭം ലോക മാധ്യമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകരുടെ ധീരത വാഴ്ത്തുന്നു

കര്‍ഷക സമരം ജ്വലിപ്പിക്കാന്‍ ഇന്ത്യാ രാജ്യതലസ്ഥാനത്തേക്ക് രണ്ടു ലക്ഷം ട്രാക്ടറുകള്‍ കടന്നു വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്നലെ രാവിലെ അതിര്‍ത്തി കടന്നു വന്നത് മൂന്നര ലക്ഷം ട്രാക്ടറുകളും അതില്‍ നിറയെ കര്‍ഷകരുമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലും വാനുകളിലുമൊക്കെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു.
രാജ്യത്തിന്റെ അഭിമാനസ്തംഭമായ ചെങ്കോട്ടയ്ക്കു മുകളില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ദേശീയ പതാക ഉയര്‍ത്തുക വഴി കര്‍ഷകരാണ് രാജ്യത്തിന്റ് അധിപന്‍മാര്‍ എന്ന സന്ദേശം വിളിച്ചറിയിക്കപ്പെട്ടിരിക്കുന്നു.
മുന്‍പ് കര്‍ഷകരുടെ അടയാളമായിരുന്നു കാളയും കലപ്പയും. കാലം പുരോഗമിച്ചപ്പോള്‍ അത് ട്രാക്ടറും ട്രില്ലറുമായി മാറിയെന്നു മാത്രം. അധ്വാനകര്‍ഷകര്‍ അവരുടെ അത്താണിയായ ട്രാക്ടറുകളില്‍ കയറി വരുമ്പോള്‍ അത് രാജ്യത്തിനു മുന്നറിയിപ്പുതന്നെയാണ്.
കുതിരപ്പടയും ഒട്ടകപ്പടയും കാലാല്‍പ്പടയും മിസൈല്‍ വണ്ടികളുമൊന്നും ഇന്നത്തെ റിപ്പബ്ലിക് ദിനത്തില്‍ അലങ്കാരങ്ങളും അടയാളങ്ങളുമായി മാറിയില്ല. മറിച്ച് ട്രാക്ടറുകളുടെ ഘടഘട ശബ്ദങ്ങളിലും കര്‍ഷക മുദ്രാവാക്യത്തിലും ഡല്‍ഹി വിറച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക.
കര്‍ഷകരെ ഭയന്ന് ഭരണകൂടം ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുന്നു. ട്രാക്ടറുകളുടെ ടയറുകളില്‍ കാറ്റ് അഴിച്ചുവിടുന്നു. കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തിയിട്ടും കര്‍ഷകര്‍ പിന്നോട്ടുമാറുന്നില്ല.
ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാന്‍ നീക്കം നടത്തിയിട്ടും രക്ഷയുണ്ടായില്ല.പഞ്ചാബും ഉത്തര്‍പ്രദേശും കടന്ന് കര്‍ഷകര്‍ ഡല്‍ഹി നഗരവീഥിയിലേത്ത് പാഞ്ഞുവരുന്ന കാഴ്ചയാണ് റിപ്പബ്ലിക് ദിനം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള അരിയും ഗോതമ്പും ഉത്പാദിപ്പിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാജ്യത്തെ വെല്ലുവിളിക്കുന്നത്. മൂന്നു കര്‍ഷക വിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നടപ്പാക്കുകയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യാനുള്ള നീക്കത്തെയാണ് ധീരന്‍മാരായ കര്‍ഷകര്‍ പുത്തന്‍സമര മുറകളിലൂടെ നേരിടുന്നത്.
ഡല്‍ഹിയിലെ കൊടുംതണുപ്പിനെ വക വയ്ക്കാതെ മൈതാനങ്ങളിലും വഴിയോരത്തും കുടില്‍ കെട്ടി ഭക്ഷണമുണ്ടാക്കി സമരം നടത്തുന്നു. ഒരിക്കല്‍പോലും അക്രമാസക്തരാകാത്ത കര്‍ഷകരാണ് ക്ഷമയുടെ നെല്ലിപ്പലിക തകര്‍ന്നപ്പോള്‍ സമരകാഹളം മുഴക്കി ചെങ്കോട്ടയിലേക്ക് കുതിച്ചത്. ചെങ്കോട്ട മൂന്നു നൂറ്റാണ്ടായി രാജ്യത്തിന്റെ മഹാസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യഭൂമിയാണ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ കാവലിന് കാല്‍ ലക്ഷം പട്ടാണവും പതിനായിരത്തിലേറെ പോലീസിനെയും സര്‍ക്കാര്‍ വിന്യസിക്കുന്ന ദിവസമാണ്.
ഇത്രയേറെ സേന അണിനിരന്നിട്ടും കര്‍ഷകരുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ല.
കൊടുംതണുപ്പിനെ വകവയ്ക്കാതെ സ്ത്രീകളും കൂട്ടികളും സമരത്തില്‍ പങ്കാളികളാകുന്നു. 502 കര്‍ഷക സംഘടനകള്‍ ഇന്ത്യയില്‍ സമരത്തിന്റെ പാതയിലാണ്.കേവലം പഞ്ചാബിലെയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും അണിചേര്‍ന്നിക്കുന്നു.
മണ്ഡികള്‍ എന്ന വന്‍കിട ചന്തകളിലെ ഏജന്റുമാരും അവരുടെ ജോലിക്കാരുമാണ് ഈ സമരത്തിനു പിന്നിലെന്ന് മോദി സര്‍ക്കാര്‍ കഥകള്‍ മെനയുന്നതില്‍ കാര്യമില്ല. വിറയ്ക്കുന്ന കൊടുംതണുപ്പില്‍ 150 പേര്‍ ഇതോടകം മരിച്ചുവീണ ഡല്‍ഹിയില്‍ മണ്ഡികളിലെ ഏജന്റുമാര്‍ക്കുവേണ്ടിയല്ല കര്‍ഷകരുടെ സമരം. ഇനിയുള്ള ദിനങ്ങളില്‍ മോദിക്കു സമാധാനത്തോടെ ഭരണം നയിക്കുക എളുപ്പമല്ല. മോദിയുടെ വാക്കും വേഷവിധാനനവുമൊന്നും ഇനി സര്‍ക്കാരിന് നേട്ടമാകില്ല. ഡല്‍ഹിയിലെ കര്‍ഷക സമരം മറ്റിടങ്ങളിലേക്കും കത്തിപ്പടരുമെന്ന് തീര്‍ച്ച.
https://www.facebook.com/Malayalivartha


























