ഡല്‍ഹി തിളച്ചപ്പോള്‍... ഒരു സമരത്തെ എങ്ങനെ പൊളിക്കാം എന്നതിന്റെ ഉദാഹരണമായി ഡല്‍ഹി; കര്‍ഷകര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ രാഹുല്‍ ഗാന്ധിയും യച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്രമ സമരത്തിനെതിരെ രംഗത്തു വന്നു; ചെങ്കോട്ടയില്‍ അതിക്രമിച്ചു കടന്നവരെ വെറുതെ വിട്ടതില്‍ പ്രതിഷേധം ശക്തം
ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഒരു സമരത്തെ എങ്ങനെ പൊളിക്കാം എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കണ്ടത്.
ഇവിടെ താരമായത് നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്രസര്‍ക്കാരുമാണ്. കര്‍ഷകര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ രാഹുല്‍ ഗാന്ധിയും യച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്രമസമരത്തിനെതിരെ അതി ശക്തമായാണ് പ്രതികരിച്ചത്. തങ്ങള്‍ ഇത്തരമൊരു സമരമാര്‍ഗ്ഗത്തോട് തെല്ലും യോജിക്കുന്നില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു.
വേണമെങ്കില്‍ നരേന്ദ്ര മോദിക്ക് കര്‍ഷക സമരത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാമായിരുന്നു. കേന്ദ്രസേനയെ അണി നിരത്തി സമരനേതാക്കളെയെല്ലാം ജയിലില്‍ അടയ്ക്കാമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി ചെയ്തത് എന്താണ്? ചെങ്കോട്ട കീഴടക്കാന്‍ കര്‍ഷകര്‍ എന്ന പേരില്‍ സമരം ചെയ്യാനെത്തിയ കലാപകാരികള്‍ക്ക് മുന്നില്‍ കേന്ദ്രസേന പിന്‍മാറി കൊടുത്തു. അവര്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് കണ്ടപ്പോള്‍ ഓരോ രാജ്യസ്‌നേഹിയുടെയും ഹൃദയം ത്രസിച്ചു.
ഏതാനും നിമിഷങ്ങള്‍ കൊണ്ട് ജനങ്ങള്‍ കര്‍ഷകര്‍ക്ക് എതിരായി. ഇതു തന്നെയാണ് നരേന്ദ്ര മോദിയും പ്രതീക്ഷിച്ചത്. രാജ്യത്തെ ടെലിവിഷന്‍ ചാനലുകളെല്ലാം വലിയ ആവേശത്തോടെയാണ് ഇത്തരം ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ഇത് കണ്ടു കൊണ്ടിരുന്ന ഇന്ത്യാക്കാര്‍ ഒരു വേള കേന്ദ്രസര്‍ക്കാരിനോട് ക്ഷോഭിച്ചു. ചെങ്കോട്ടയില്‍ അതിക്രമിച്ചു കടന്നവരെ വെറുതെ വിട്ടതിലായിരുന്നു അവര്‍ക്ക് സങ്കടം. അവര്‍ ഉയര്‍ത്തിയ സിക്ക് പതാക രാത്രി വൈകി പോലീസ് അഴിച്ചുമാറ്റി.
ഡല്‍ഹി നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങളായ ചെങ്കോട്ടയിലും ഐടിഒയിലും സമരക്കാര്‍ പിടിമുറുക്കിയപ്പോള്‍ പ്രദേശങ്ങളിലെ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ഇത് ചടുലമായ മുന്നേറ്റമായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ നീക്കം. ചൊവ്വാഴ്ച അര്‍ദ്ധരാത്രിവരെയാണ് നിരോധനം. അതോടെ കലാപകാരികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയാതെയായി.
റിപ്പബ്ലിക് ദിനത്തില്‍ അക്രമികള്‍ രാജ്യതലസ്ഥാനത്ത് അഴിഞ്ഞാടിയതോടെ ആഭ്യന്തരമന്ത്രാലയം അടിയന്തരയോഗം വിളിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. കര്‍ഷകരെ കായികമായി നേരിടണമെന്ന ആവശ്യം അമിത് ഷാ നിരസിച്ചു.
സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍ ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു കഴിഞ്ഞതോടെയാണ് ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചത്. കേന്ദ്ര സേനയെ ദല്‍ഹിയില്‍ വിന്യസിക്കാനും തീരുമാനമായി. നഗരത്തിലെ പലവഴികളും കേന്ദ്രസേന അടച്ചിട്ടു. സാമൂഹിക വിരുദ്ധര്‍ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന് സംയുക്ത സമര സമിതി ഇറക്കിയ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ ഗൗരവമായാണ് എടുത്തത്. ദേശ വിരുദ്ധ ശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രചരണം നടത്തും. അത് സര്‍ക്കാരിന് ഗുണമായി മാറും.
ദല്‍ഹി പൊലീസ് സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ കൃത്യമായ റൂട്ട് മാപ്പ് വരച്ചുനല്‍കി അതിലൂടെ ട്രാക്ടര്‍ റാലി നടത്താനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ബികെയു (ഉഗ്രഹാന്‍), കര്‍ഷക മസ്ദൂര്‍ സംഘ് എന്നീ സംഘടനകളില്‍പ്പെട്ട പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷകസമരങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രസ്താവിച്ചുകഴിഞ്ഞു.
രാത്രി വൈകിയാണ് അക്രമികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ചെങ്കോട്ട പരിസരത്തും ഐടിഒ പരിസരത്തും നിന്ന് പിരിഞ്ഞുപോയത്. ചെങ്കോട്ടയില്‍ ഇതിനിടെ സമരത്തില്‍ ഒരു വിഭാഗക്കാര്‍ സിഖ് കൊടി നാട്ടിയതും അമ്പരപ്പുണ്ടാക്കി. ഇത് ഖാലിസ്ഥാന്‍ വാദികളുടെ കൊടിയാണെന്നും ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ നിരോധിക്കപ്പെട്ട സിഖ്‌സ് ഫോര്‍ ജസ്റ്റിസാണെന്നും വാദമുണ്ട്. ദല്‍ഹിയിലെ റിപ്പബ്ലിക് ദിനത്തില്‍ ഇരുട്ടിലാഴ്ത്തുമെന്ന് കഴിഞ്ഞയാഴ്ച സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദ്യുതി ബന്ധവും മറ്റും വിച്ഛേദിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അതാണ് ഡല്‍ഹിയില്‍ സംഭവിച്ചത്.
"
https://www.facebook.com/Malayalivartha