വിറങ്ങലിച്ച പകല്‍... ഇത്രയൊക്കെ പോലീസ് സന്നാഹം ഒരുക്കിയിട്ടും ട്രാക്ടര്‍ റാലി എങ്ങനെ വഴിവിട്ടു എന്ന ചോദ്യത്തിന് ഉത്തരമായി പഞ്ചാബി പ്പട; കര്‍ഷകര്‍ക്കു ഇരച്ചുകയറാന്‍ വഴിയൊരുക്കിയത് ട്രാക്ടറുകളും കുതിരകളും; കയ്യില്‍ വാളുകളുമേന്തി പാഞ്ഞ സിഖ് യോദ്ധാക്കളായ നിഹാങ്കുകളെ തടയാന്‍ ആര്‍ക്കുമായില്ല
വന്‍ പോലീസ് സന്നാഹമൊരുക്കിയിട്ടും റിപ്പബ്ലിക് ദിനം കര്‍ഷകര്‍ എങ്ങനെ ഡല്‍ഹി കീഴടക്കി എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ട്രാക്ടര്‍ റാലിയെ ചെറുക്കാന്‍ പോലീസ് ആവുന്നതും ചെയ്തു. ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍ എന്നിവ നിരത്തി ട്രാക്ടറുകള്‍ തടയാനുള്ള ശ്രമം തുടക്കം മുതലേ പോലീസുകാര്‍ നടത്തി. എന്നാല്‍ യുദ്ധ പോരാളികളെ പോലെ പഞ്ചാബികള്‍ കുതിക്കുമ്പോള്‍ പോലീസ് ഭയന്ന് കാഴ്ചക്കാരായി.
ട്രാക്ടറുകളും കുതിരകളുമാണ് രാജ്യ തലസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ കര്‍ഷകര്‍ക്കു വഴിയൊരുക്കിയത്. പോലീസ് നിരത്തിയ തടസങ്ങളെല്ലാം ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുനിരത്താന്‍ തീരുമാനിച്ചു തന്നെയാണു ഗാസിപ്പുര്‍, സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്ന് ഒരു വിഭാഗം കര്‍ഷകര്‍ ഇറങ്ങിത്തിരിച്ചത്. ഇതിനായി പഞ്ചാബിലും ഹരിയാനയിലും നിന്നു ലക്ഷക്കണക്കിനു ട്രാക്ടറുകള്‍ അതിര്‍ത്തിയിലെത്തിച്ചു.
സിഖ് യോദ്ധാക്കളായ നിഹാങ്കുകള്‍ കുതിരകളിലേറി നഗരത്തിലേക്കു കുതിച്ചതു പൊലീസിനെ വെട്ടിലാക്കി. ട്രാക്ടറുകള്‍ തടയാന്‍ നിരത്തിയ തടസ്സങ്ങള്‍ക്കിടയിലൂടെ കുതിരകള്‍ കുതിച്ചു പാഞ്ഞു. കയ്യില്‍ വാളുകളുമേന്തി പാഞ്ഞ നിഹാങ്കുകള്‍ ചെങ്കോട്ടയിലേക്കും ഇരച്ചുകയറി.
ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍ എന്നിവ നിരത്തി ട്രാക്ടറുകള്‍ തടയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ട്രക്കുകളും ബസുകളും പൊലീസ് റോഡിനു കുറുകെയിട്ടു. ട്രാക്ടറുകളില്‍ കൂട്ടമായി എത്തിയ കര്‍ഷകര്‍ പൊലീസിനെ വിരട്ടിയോടിച്ച ശേഷം അവ തള്ളി നീക്കി.
ട്രാക്ടറുകള്‍ തടയാതെ കര്‍ഷകരെ നിയന്ത്രിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ പൊലീസ്, മധ്യ ഡല്‍ഹിയിലെ ഐടിഒ (ഇന്‍കം ടാക്‌സ് ഓഫിസ്) ജംക്ഷനില്‍ അവയുടെ കാറ്റ് അഴിച്ചുവിട്ടു. ട്രാക്ടറുകള്‍ ഉപേക്ഷിച്ചു വഴിയിലിറങ്ങിയ കര്‍ഷകരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമെത്തിയതോടെ പ്രദേശം യുദ്ധക്കളമായി.
ഡല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവയ്ക്കു പുറമേ ഹരിയാന, രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് നടത്തി. കെ.കെ. രാഗേഷ് എംപി, കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍ തുടങ്ങിയവര്‍ ട്രാക്ടറുകള്‍ ഓടിച്ച് പരേഡിന്റെ ഭാഗമായി.
റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നഗരം കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന റോഡുകളിലെ ഗതാഗതം പൊലീസ് നിയന്ത്രിച്ചതോടെ പലയിടത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായിരുന്ന നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെല്ലാം ഇന്നലെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.
റോഡിലെങ്ങും കര്‍ശന പരിശോധന തുടരുകയാണ്. 60 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഇന്നലെയും ഇന്റര്‍നെറ്റിനു തടസ്സം നേരിട്ടു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നു ചൊവ്വാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നാണു വിവരം. മെട്രോയും ബസ് സര്‍വീസുകളുമെല്ലാം സാധാരണ നിലയില്‍ നടന്നു.
ഐടിഒയില്‍ അക്രമത്തില്‍ തകര്‍ന്ന ഡിടിസി ബസും ട്രാക്ടറുകളുമെല്ലാം ഇന്നലെ ഉച്ചയോടെയാണു പൊലീസ് നീക്കിയത്. രാവിലെ ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായിരുന്നു. മണ്ഡി ഹൗസ്, ഇന്ത്യ ഗേറ്റ് ഭാഗങ്ങളിലെ ഗതാഗതം ഉച്ചയോടെ സാധാരണ നിലയിലായി. തിലക് ബ്രിജ് ഭാഗത്തെ ബാരിക്കേഡുകള്‍ ഉച്ചയോടെ മാറ്റിയതോടെ ഐടിഒയില്‍ നിന്ന് ഇന്ത്യ ഗേറ്റിലേക്കുള്ള ഗതാഗതം സാധാരണ നിലയിലായി.
ചെങ്കോട്ട പരിസരം ഇന്നലെ കനത്ത പൊലീസ് കാവലിലായിരുന്നു. സമരാനുകൂലികള്‍ ഉയര്‍ത്തിയ പതാകകള്‍ പൊലീസ് അഴിച്ചുമാറ്റിയിരുന്നു. ഇന്നലെ ചെങ്കോട്ടയ്ക്കു മുകളില്‍ പാറിയത് ഇന്ത്യയുടെ ത്രിവര്‍ണ പതാക മാത്രമാണ്.
"
https://www.facebook.com/Malayalivartha