ഇത് വേറെ ലെവലാ... അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊന്ന മാതാപിതാക്കള്‍ നാടിന്റെ ക്രൂര മുഖമാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് വേറൊന്ന്; ചൈനക്കാരെ ഞെട്ടിച്ച് താന്‍ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണയ്ക്ക് ജന്മം നല്‍കിയതെന്നും വെളിപ്പെടുത്തല്‍
ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ട് പെണ്‍മക്കളെ ദുരൂഹമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ നാടിന്റെ തന്നെ ക്രൂരമുഖമായിരിക്കുകയാണ്. അതിനിടെ അറസ്റ്റിലായ മാതാവ് കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചു.
താന്‍ ശിവനാണെന്നും തന്നില്‍നിന്നാണു കൊറോണ വൈറസ് പിറന്നതെന്നുമാണു പ്രതി പദ്മജ (50) പൊലീസിനോടു പറഞ്ഞത്. മദനപ്പള്ളെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായ പദ്മജ, പെണ്‍മക്കളായ അലേഖ്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബല്‍ കൊണ്ടു മര്‍ദിച്ചെന്നുമാണു കേസ്.
ചൊവ്വാഴ്ച നിര്‍ബന്ധിത കോവിഡ് ടെസ്റ്റിനായി പ്രതികളായ പത്മജയെയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിനെയും പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോള്‍ നേസല്‍ പരിശോധന നടത്താന്‍ അവര്‍ വിസമ്മതിച്ചു. താന്‍ ശിവനാണ്. തന്റെ ശരീരം കൊറോണയ്ക്ക് ജന്മം നല്‍കി. വാക്‌സിന്‍ ഉപയോഗിക്കാതെ മാര്‍ച്ചില്‍ തന്നെ അത് അവസാനിക്കുമെന്നും പത്മജ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ തൊണ്ടയില്‍ വിഷം ഉണ്ടെന്നും തന്നെ കൊറോണ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലയെന്നുമാണ് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ഐ.ഐ.ടി കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്തിരുന്ന പത്മജ പറഞ്ഞത്. ഒടുവില്‍ പൊലീസുകാരുടെയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിന്റെയും അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് പ്രതി പരിശോധനയ്ക്ക് സമ്മതിച്ചത്.
ഞായറാഴ്ചയോടെയാണ് ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ ക്രൂര കൊലപാതകം നടന്നത്. പുരുഷോത്തം നായിഡു പത്മജ ദമ്പതിമാരാണ് തങ്ങളുടെ 27 ഉം 22 വയസുള്ള പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും പുനര്‍ജനിക്കുമെന്നാണ് ദമ്പതിമാര്‍ പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ച വൈകുന്നേരം സംഭവത്തെക്കുറിച്ച് പിതാവ് സഹപ്രവര്‍ത്തകരില്‍ ഒരാളെ അറിയിച്ചിരുന്നതായാണ് വിവരം.
അന്വേഷണവുമായി മാതാപിതാക്കള്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ അന്ധവിശ്വാസികളാണെന്നും പെണ്‍മക്കളെ കൊന്നതായി വിശ്വസിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂത്തമകള്‍ ഇളയമകളെ കൊല്ലുകയും, കലിയുഗം മാറി സത്യയുഗം ആരംഭിക്കുന്ന ദിവസം സഹോദരിയെ തിരികെ കൊണ്ടുവരാന്‍ വേണ്ടി തന്നെയും കൊല്ലാന്‍ മാതാപിതാക്കളോട് പറഞ്ഞതായുമാണ് അമ്മ പൊലീസിനു നല്‍കിയ മൊഴി.
പൊലീസ് വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കള്‍ പുനര്‍ജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അമ്മ അഭ്യര്‍ത്ഥിച്ചു. മൃതദേഹങ്ങള്‍ കിടന്നിരുന്ന മുറിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവേശിക്കുന്നതിനെ അവര്‍ എതിര്‍ത്തു.
പെണ്‍കുട്ടികള്‍ നഗ്‌നരായി കിടക്കുകയാണെന്നും പൊലീസിന് അവരെ ഈ അവസ്ഥയില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. വീട്ടിലേക്ക് ഷൂ ധരിച്ചു കയറിയ പൊലീസുകാരോട് ദൈവമുള്ള ഇടമാണ് അവിടേക്ക് ഷൂ ധരിച്ച് കയറാന്‍ പാടില്ലെന്നും വിലക്കി.
ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികള്‍ നല്‍കുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നും പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഇരുവര്‍ക്കും ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ നല്ലതിനുവേണ്ടി കൊല നടത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha