ഡല്‍ഹി തിളയ്ക്കുമ്പോള്‍... ഡല്‍ഹി കര്‍ഷക സമരത്തിന്റെ രൂപവും ഭാവവും മാറുന്നു; സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് തന്ത്രങ്ങള്‍ മെനയുമ്പോള്‍ ആളെക്കൂട്ടാനായി കര്‍ഷക സംഘടനകള്‍; റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന് പിന്നാലെ ജനങ്ങളും ഇളകിയതോടെ കര്‍ഷക സമരം കൈവിടുന്നു; കര്‍ഷകരുള്‍പ്പെടെ 44 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ കര്‍ഷക സമരം എവിടെ അവസാനിക്കുമെന്ന ചോദ്യം ബാക്കിയാകുകയാണ്. ഒരു വശത്ത് സമരത്തെ പൊളിക്കാനായി പോലീസും മറുവശത്ത് പരമാവധി ആളെക്കൂട്ടി സമരം കത്തിക്കാനുമാണ് ശ്രമിക്കുന്നത്. അതിനിടെ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിംഗുവില്‍ കര്‍ഷകരുള്‍പ്പടെ 44 പേര്‍ അറസ്റ്റിലായി. സമര വേദിക്കെതിരെയുള്ള പ്രതിഷേങ്ങളുടെ പശ്ചാത്തലത്തില്‍ സിംഗു, തിക്രി അതിര്‍ത്തികള്‍ അതീവ ജാഗ്രതയിലാണ്.
ഹരിയാനയില്‍ നിന്ന് രണ്ടായിരം ട്രാക്ടറുകള്‍ കൂടി കഴിഞ്ഞദിവസം സിംഗു അതിര്‍ത്തിയില്‍ എത്തിയിരുന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി, യുപി അതിര്‍ത്തിയായ ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്. സമരവേദി ഒഴിപ്പിക്കാനുള്ള നീക്കം പൊലീസും ജില്ലാ ഭരണകൂടവും കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. ജലവിതരണവും വൈദ്യുതിയും അധികൃതര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
തങ്ങളുടെ സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങള്‍ സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയെ ഉള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.
അതേസമയം നൂറുകണക്കിന് കര്‍ഷകര്‍ ഗാസിപ്പൂരിലെത്തി ഉപരോധം ശക്തമാക്കി. ഇവിടെ ഒഴിപ്പിക്കാന്‍ യു.പി. ഭരണകൂടം മൂന്നുതവണ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് നീക്കത്തിനെതിരെ രാത്രിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ്.
ടിക്കായത്ത് കണ്ണീരോടെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ജനങ്ങള്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി. ഫത്തേബാദ് റോഡും ഹരിയാന ജിന്ദ്ചണ്ഡീഗഢ് ദേശീയപാതയും ഉപരോധിച്ചു . കര്‍ണാലിലും ഹിസറിലും കൈതലിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. രാത്രി തന്നെ പടിഞ്ഞാറന്‍ യു.പിയിലെ മീററ്റ്, ഭാഗ്പഥ്, ബിജ്‌നോര്‍, മുസാഫര്‍നഗര്‍, മൊറാദാബാദ്, ബുലന്ദ്ശഹര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ സമരഭൂമിയിലെത്തി.
ഹരിയാനയിലെ റോത്തക്ക്, ജിന്ദ് ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ തിക്രി അതിര്‍ത്തിയിലും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലുമെത്തി. പുതിയ നിയമം റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് നരേഷ് ടിക്കായത്ത് മുസാഫര്‍ നഗറില്‍ വിളിച്ചുചേര്‍ത്ത മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചു. ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ സമരം നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിംഗും പിന്തുണ പ്രഖ്യാപിച്ചു.
പ്രദേശവാസികളെന്ന് അവകാശപ്പെട്ട ഇരുനൂറോളം പേര്‍ ഇന്നലെ ഉച്ചയോടെ സംഘടിച്ചെത്തിയതോടെ പ്രധാന സമരകേന്ദ്രമായ ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. സമര കേന്ദ്രത്തിലെ ടെന്റുകളും മറ്റും നശിപ്പിച്ചു. സമരക്കാരും സംഘടിച്ചതോടെ ഇരുഭാഗത്തു നിന്നും കല്ലേറുണ്ടായി. പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. കര്‍ഷക നേതാക്കളുടെ ഇടപെടലില്‍ സമരക്കാര്‍ പിന്മാറിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു വടികളും ദേശീയ പതാകയുമായെത്തിയവരുടെ ആക്ഷേപം.
https://www.facebook.com/Malayalivartha























