'കോവിഡ് ബാധിച്ച വ്യക്തിയുടെ കുഞ്ഞമ്മേടെ മോന്റെ കൂട്ടുകാരൻ സഞ്ചരിച്ച വണ്ടി അപ്പുറത്തെ പഞ്ചായത്തിൽ കൂടി പോയെന്നറിഞ്ഞാൽ രണ്ടാഴ്ച മുറ്റത്തേക്കിറങ്ങുമായിരുന്നില്ല മലയാളി. ഫ്ലാഷ് ബാക്ക് അവസാനിപ്പിച്ചു തിരികെ വരാം വാർത്തമാനത്തിലേക്ക്...' മലയാളിയുടെ കോവിഡ് പേടിയൊക്കെ പോയി, വൈറലായി കുറിപ്പ്

മലയാളിയുടെ കോവിഡ് പേടിയൊക്കെ എപ്പോഴേ പോയിരിക്കുന്നു. എന്നാൽ ഇപ്പോള്‍ കോവിഡ് വന്നാലെന്ത് വന്നില്ലെങ്കില്‍ എന്ത് എന്ന മനോഭാവത്തിലാണ് പലരുടേയും പ്രവര്‍ത്തികള്‍ കാണുമ്പോൾ തോന്നാറുള്ളത്. ഇതിനിടയിലും കോവിഡിനെ ഭയപ്പാടോടെ കാണുന്ന ഒരു വിഭാഗമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ജസ്‌ന പ്രവീണ്‍ യുവതി. കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന മലയാളികളുടെ തോന്നലിനെ വിമർശിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കോവിഡ് കേരളത്തിലേക്ക് വന്ന കാലത്തേക്കൊന്നു തിരിഞ്ഞു നോക്കണം. ഇറ്റലിയിൽ നിന്നെത്തിയ ആ കുടുംബത്തെ ഓർക്കുന്നില്ലേ? അവരോടുള്ള വിദ്വേഷത്താൽ വികാരം കൊള്ളാത്ത മലയാളിയുണ്ടായിരുന്നോ അന്ന്?കൊറോണ പോയ വഴി കണ്ടുപിടിക്കാൻ റൂട്ട് മാപ്പിട്ട് ഗവണ്മെന്റും പത്രക്കാരും മത്സരിച്ച ദിനങ്ങൾ. പോയ വഴി കൊറോണ അന്തപ്പൻ ചേട്ടന്റെ ചായപ്പീടികയിൽ കേറി സവാള വട കഴിച്ചിട്ടുണ്ടെന്നും കെ എസ് ആർ ടി സി സ്റ്റാൻഡിലെ പൊതു ശൗച്യാലയത്തിൽ മൂത്രമൊഴിച്ചിട്ടുണ്ടെന്നും തുടങ്ങി സകല ഡീറ്റൈൽസും അപ്പപ്പോൾ അറിയാമായിരുന്നു നമുക്കെല്ലാം.
കോവിഡ് ബാധിച്ച വ്യക്തിയുടെ കുഞ്ഞമ്മേടെ മോന്റെ കൂട്ടുകാരൻ സഞ്ചരിച്ച വണ്ടി അപ്പുറത്തെ പഞ്ചായത്തിൽ കൂടി പോയെന്നറിഞ്ഞാൽ രണ്ടാഴ്ച മുറ്റത്തേക്കിറങ്ങുമായിരുന്നില്ല മലയാളി.ഫ്ലാഷ് ബാക്ക് അവസാനിപ്പിച്ചു തിരികെ വരാം വാർത്തമാനത്തിലേക്ക്. കേരള ആരോഗ്യരംഗത്തിന്റെ മേന്മയെക്കുറിച്ച്, ഗവണ്മെന്റിന്റെ നയങ്ങളെക്കുറിച്ച്, മലയാളിയുടെ സാക്ഷരതയെക്കുറിച്ച്, പ്രബുദ്ധതയെക്കുറിച്ച് എഴുതിയിരുന്നു ഞാനും പലവട്ടം. കുറച്ചു മാസങ്ങളായി വായടഞ്ഞിരിക്കുകയാണ്.
തീയേറ്ററുകൾ തുറന്നു, കോളേജുകളും സ്കൂളുകളും തുറന്നു, ബെവറേജ് ഷോപ്പുകൾ തുറന്നു. ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി. മൂന്നാറിൽ വിനോദസഞ്ചരികളുടെ തിരക്ക്! സിനിമ കാണാൻ മാസ്ക് പോലും വെക്കാതെ ജനസമുദ്രം! സാമൂഹിക അകലം പാലിച്ചുള്ള ബെഞ്ചുകളിൽ ഇരുന്നു പഠിച്ചിട്ടു തോളത്തു കൈയിട്ടു കൂട്ടുകൂടി ഇറങ്ങിപ്പോകുന്ന വിദ്യാർത്ഥികൾ! സാധാരണ പോലെ പങ്കുവെയ്ക്കലുകൾ മുടക്കാത്ത അവരുടെ സൗഹൃദ കൂട്ടായ്മകൾ! വിവാഹ സൽകാരങ്ങൾ! രാഷ്ട്രീയ ഒത്തുചേരലുകൾ! ധർണകൾ! കൊറോണ പോയ വഴി ഇനി മഷിയിട്ടു നോക്കിയാൽ പിടി കിട്ടില്ല.. കാരണം പോകാത്തോരിടം ബാക്കിയില്ലല്ലോ.
സാമൂഹിക അകലവും മാസ്ക് ധരിക്കലുമൊക്കെ ഫ്ലക്സുകളിലും പോസ്റ്ററുകളിലും മാത്രം കാണുന്നൊരു പ്രഹസനമായി മാറി. "കോവിഡ് വന്നാൽ ഒട്ടും പേടിക്കാനില്ല, വെറും ജലദോഷപ്പനി പോലുള്ളു" എന്നാണ് എവിടെ നിന്നും കേൾക്കാനുള്ളു. അങ്ങനെ ഒരു ജലദോഷപ്പനിക്ക് മുൻപിലാണോ സമസ്ത ലോകവും വിറച്ചു നിന്നത് എന്ന് ചോദിച്ചാൽ ഞാൻ വിഡ്ഢിയാകുമോ?കോവിഡ് വരുന്നതിൽ പ്രശ്നമില്ലാത്തവർ അത് വാങ്ങി കക്ഷത്തിൽ വെച്ചോളൂ. പക്ഷെ, അങ്ങേയറ്റം ഭയപ്പെടുന്നൊരു ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഞങ്ങളെപ്പോലെ! കൈകുഞ്ഞുങ്ങൾ ഉള്ളവർ. വൃദ്ധ മാതാപിതാക്കൾ ഉള്ളവർ. ഗർഭിണികൾ. രോഗികൾ..ഞങ്ങൾക്ക് വരാതിരിക്കാനുള്ള എല്ലാ കരുതലും ചെയ്യുന്നുണ്ട്. പക്ഷെ ഇങ്ങു കൊണ്ടുവന്നു തന്നെ തീരൂ എന്ന് ചിന്തിക്കുന്ന ചില ഗവണ്മെന്റ് തീരുമാനങ്ങളോടും, ചില വ്യക്തികളോടും ഒക്കെ വല്ലാത്ത അമർഷം തോന്നുന്നു.
2 മാസ്ക് ധരിച്ചു, 2 ലയർ ഗ്ലൗവ്സ് ധരിച്ചു ഒരു കുപ്പി സാനിറ്റയ്സറുമായി പുറത്തിറങ്ങുന്ന എന്റെ കുടുംബനാഥൻ പലപ്പോഴും ആസ്വസ്ഥനായാണ് തിരികെ വരാറുള്ളത്. പലയിടങ്ങളിൽ നിന്ന് പല വാഹനങ്ങളിൽ സഞ്ചരിച്ചു പലരോടും കൂട്ട് കൂടി വരുന്ന വിദ്യാർത്ഥികൾക്കിടയിൽ ചെന്ന് നിൽക്കുമ്പോൾ വീട്ടിലെ ഏക ആശ്രയം ഈ നിൽക്കുന്ന മനുഷ്യനാണെന്നു എത്രപേർ ചിന്തിക്കുന്നുണ്ടാകും? അതിന്റെ ആവശ്യമെന്ത് അവർക്ക്?ഞങ്ങൾ സൂക്ഷിക്കാഞ്ഞിട്ടല്ല സർക്കാരെ ഇപ്പോൾ കോവിഡ് രോഗികൾ ഏറുന്നത്.. കുറെയധികം നിങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്. കണ്ണടച്ചിട്ടാണ്... അലക്ഷ്യജീവിതം നയിക്കുന്നവർ വാഹകരായി അല്ലാത്തവരിലേക്ക് എത്തിക്കുകയാണീ രോഗം. ആരാണ് ഞങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്?
സ്കൂളിലും കോളേജിലും വരുന്ന കുട്ടികൾ ക്യാമ്പസ് വിട്ടിറങ്ങിയാൽ ഉത്തരവാദിത്തോടെ സ്വയം സൂക്ഷിക്കുന്നുണ്ടെന്നു നിങ്ങൾക്കുറപ്പുണ്ടോ? സിനിമ കോട്ടകൾക്ക് മുന്പിലെ കൊറോണ മൊത്ത വ്യാപാരം നിങ്ങൾ കാണുന്നില്ലേ? സമരങ്ങളും ധർണകളും സൽക്കാരങ്ങളും ആഘോഷങ്ങളും കാണുന്നില്ലേ?
കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടിയാണോ ഇപ്പോഴത്തെ തീരുമാനങ്ങൾ? ഇതിനാണോ മികച്ച ആരോഗ്യമേഖലക്കുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ഞങ്ങൾ കൈയടിച്ചത്? ഞങ്ങൾ സൂക്ഷിച്ചാൽ മാത്രം വരാതിരിക്കുന്ന ഒന്നാണോ ഈ വിപത്ത്? ഉത്തരം പറയാനുള്ള ബാധ്യത നിങ്ങൾക്കില്ലേ?(ഒരൊറ്റ രാഷ്ട്രീയക്കാർ ഈ പരിസരത്തു വന്നു അലമ്പുണ്ടാക്കരുത്. ഇതൊരു രാഷ്ട്രീയ പോസ്റ്റ് അല്ല. ആശങ്ക പോസ്റ്റ് മാത്രമാണ്).
https://www.facebook.com/Malayalivartha
























