പള്ളിമേടയിലിരുന്നെന്നെ... മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് അരമനയിലെന്തു കാര്യമാണെന്ന ചോദ്യം ചോദിച്ച് രമേശ് ചെന്നിത്തല; തങ്ങള്‍ക്ക് മാത്രം തീറെഴുതി കിട്ടിയ വോട്ട് ബാങ്കില്‍ പിള്ളേച്ചന്‍ തൊട്ടതോടെ ചെന്നിത്തലയ്ക്ക് നിയന്ത്രണം വിടുന്നു

സഭാ നേതൃത്വം അനുഗ്രഹിച്ചാല്‍ മാത്രം യുഡിഎഫ് ഭരണം എന്നാണ് നാട്ടു നടപ്പ്. സഭയെ എപ്പോഴൊക്കെ വെറുപ്പിച്ചോ അപ്പോഴൊക്കെ യുഡിഎഫ് പണി മേടിച്ചിട്ടുണ്ട്. അതുപോലെയാണ് ഇപ്പോഴും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാം നഷ്ടപ്പെട്ടതിന് പുറകേ ഉമ്മന്‍ ചാണ്ടി കൂടി രംഗത്തെത്തിയതോടെ രമേശ് ചെന്നിത്തല ആകെ പരവേശത്തിലാണ്.
ഇരുവരും ചേര്‍ന്ന് ചില സഭാ നേതൃത്വത്തെ കണ്ട് പറഞ്ഞ് വച്ചിരുന്നതാണ്. അതിന് പിന്നാലെയാണ് മിസോറാം ഗവര്‍ണറായ പിഎസ് ശ്രീധരന്‍ പിള്ളയുടെ സഭാ ആസ്ഥാനത്തേക്കുള്ള വരവ്. ഇത് ചെന്നിത്തലയ്ക്ക് പിടിച്ചിട്ടില്ല. തങ്ങളുടെ വോട്ട് ബാങ്ക് ബിജെപി കൊണ്ടുപോകുമെന്ന പേടിയുണ്ട്.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്കത്തിനിടെയുള്ള ഇടപെടലുകളുടെ പേരില്‍ പരസ്പരം പോരടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും രംഗത്തെത്തി. ഗവര്‍ണര്‍ ആണെന്നതു മറന്നാണ് സഭാതര്‍ക്കത്തില്‍ ശ്രീധരന്‍പിള്ളയുടെ ഇടപെടലെന്ന് ചെന്നിത്തല. ഗവര്‍ണറുടെ അധികാരം ചെന്നിത്തലയേക്കാള്‍ പഠിച്ചയാളാണു താനെന്ന് ശ്രീധരന്‍പിള്ള.
ഒമ്പതു മാസത്തിനുശേഷം നവംബര്‍ മൂന്നിനു കൊച്ചിയില്‍ മക്കളെ കാണാന്‍ വന്നു. അപ്പോഴാണ് കര്‍ദിനാള്‍ കാണാന്‍ ആഗ്രഹം അറിയിച്ചത്. അദ്ദേഹത്തെ കണ്ടു രണ്ടു മണിക്കൂര്‍ സംസാരിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് 5000 കോടി കേന്ദ്രഫണ്ട് നല്‍കുന്നുണ്ടെന്നും അത് 80:20 എന്ന അനുപാതത്തില്‍ ചെലവഴിക്കുന്നതു വിവേചനമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. വിവേചനമുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് പറഞ്ഞു. പ്രധാനമന്ത്രിക്കു നിവേദനം നല്‍കാന്‍ അവസരമൊരുക്കുകയും ചെയ്തു. അതിലെന്താണ് പാപമെന്ന് ശ്രീധരന്‍ പിള്ള ചോദിക്കുന്നു
ഇരുസഭകളും വിട്ടുവീഴ്ചയ്ക്കു തയാറായാല്‍ ചര്‍ച്ചയ്ക്ക് ഇനിയും സാധ്യതയുണ്ട്. ഗവര്‍ണര്‍ ആരെയും കാണാന്‍ പാടില്ലെന്ന് പറയുന്നതു ശരിയല്ല. കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ കണ്ടതു ചരിത്ര സംഭവമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരന്‍പിള്ള പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
താന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണ്. ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാം. സഭാ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാവായുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനുള്ള സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് ഗവര്‍ണര്‍ പിന്നീട് പ്രതികരിച്ചു.
രാവിലെ യാക്കോബായ ആസ്ഥാനത്തു പോയ ശേഷമാണ് ഉച്ചയ്ക്ക് ഒന്നോടെ ഗവര്‍ണര്‍ കോട്ടയം ദേവലോകത്ത് എത്തിയത്. പരിശുദ്ധ ബാവായും സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ നേതൃത്വത്തിലുള്ള വൈദികരും ചേര്‍ന്ന് പി.എസ്. ശ്രീധരന്‍പിള്ളയെ സ്വീകരിച്ചു.
കാതോലിക്കേറ്റ് ഓഫിസില്‍ ബാവയ്‌ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം രണ്ട് മണിക്കൂറിനു ശേഷമാണു മടങ്ങിയത്. ഇതാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ഡോ.തോമസ് മാര്‍ അത്തനാസിയോസ്, ഡോ.സഖറിയാസ് മാര്‍ നിക്കോളാവോസ്, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha
























