ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സഹകരിക്കാതിരിക്കുക, പദവിയോട് ബഹുമാനം കാണിക്കാതെ പെരുമാറുക, പ്രസിഡന്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുക തുടങ്ങി കടുത്ത അവഗണനയിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി; നടപടിയെടുക്കുമെന്ന് ഗണേഷ് എം എൽ എ

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആനന്ദവല്ലി നിയമിക്കപ്പെട്ടത് ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു. എന്നാല്‍ സ്വന്തം ഓഫീസിലെ ജീവനക്കാരുടെഭാഗത്ത് നിന്ന് കടുത്ത ജാതി അധിക്ഷേപമാണ് നേരിടുന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ആനന്ദവല്ലിയോട് സഹകരിക്കാതിരിക്കുക, പദവിയോട് ബഹുമാനം കാണിക്കാതെ പെരുമാറുക, പ്രസിഡന്റിനെതിരെ കുപ്രചരണങ്ങള്‍ നടത്തുക തുടങ്ങി കടുത്ത അവഗണനയാണ് പത്തനാപുരത്തെ ബ്ലോക്ക് ഓഫീസ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതാണെന്നാണ് ആനന്ദവല്ലി വെളിപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആനന്ദവല്ലി സ്ഥലം എം എല്‍ എയായ കെ ബി ഗണേഷ് കുമാറിനോട് പങ്കുവച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.
സിപിഎമ്മിന്റെ ബാനറില്‍ തലവൂര്‍ ഡിവിഷനില്‍ നിന്നാണ് ആനന്ദവല്ലി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. തലവൂരുകാരുടെ വല്ലി ചേച്ചിയായ ആനന്ദവല്ലി ഒരു ദശാബ്‌ദത്തോളമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്നു . തൂപ്പുകാരിയായി ജോലിനോക്കുന്ന സമയത്ത് ആനന്ദവല്ലിക്ക് കടുത്ത ജാതിഅധിക്ഷേപം നേരിടേണ്ടി വന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് ഒരു പഞ്ചായത്ത് ഓഫീസില്‍ നിന്നും പിരിഞ്ഞുപോരേണ്ടിയും വന്നിരുന്നു. സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ ആനന്ദവല്ലിയുടെ ഭര്‍ത്താവ് മോഹനന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. എന്നാൽ ആനന്ദവല്ലിക്കെതിരായ ജാതി അധിക്ഷേപത്തില്‍ കര്‍ശനമായ നിലപാടാണ് ഗണേഷ് കുമാര്‍ സ്വീകരിച്ചത്. ആനന്ദവല്ലിയെ സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യാനനുവദിക്കാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ക്ക് മണ്ഡലത്തിലെ ഒരു പൊതുപരിപാടിയില്‍ വച്ച് ഗണേഷ് കുമാര്‍ താക്കീത് നല്‍കിയിരുന്നു. പാവപ്പെട്ട ഒരു ദളിത് കുടുംബത്തില്‍ നിന്നും പൊതുരംഗത്തേക്കിറങ്ങിയ ആനന്ദവല്ലിക്ക് നേരെ ജാതി മേല്‍ക്കോയ്‌മ കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു ഗണേഷ് എം എൽ എ പ്രതിക്കരിച്ചത്.
https://www.facebook.com/Malayalivartha
























