പതിനെട്ട് പേരുടെ മരണത്തിന് ഇടയായ തട്ടേക്കാട് ബോട്ട് ദുരന്തം കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ തടവ് ശിക്ഷ രണ്ട് വര്‍ഷമായി കുറച്ച് ഹൈക്കോടതി
പതിനെട്ട് പേരുടെ മരണത്തിന് ഇടയായ തട്ടേക്കാട് ബോട്ട് ദുരന്തം കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വര്‍ഷമായി കുറച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്.
തട്ടേക്കാട് ബോട്ടുദുരന്തം റോഡ് അപകടങ്ങള്‍പോലെ സംഭവിച്ച ഒന്നാണ്. അതിനാല്‍ ബോട്ട് ഉടമ കൂടിയായ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
2007 ഫെബ്രുവരി 20 നായിരുന്നു പതിനഞ്ച് സ്‌കൂള്‍ കുട്ടികളും മൂന്ന് അധ്യാപകരും തട്ടേക്കാട് ബോട്ട് മുങ്ങി മരിച്ചത്. ബോട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതായിരുന്നു അപകടകാരണമെന്നാണ് കണ്ടെത്തല്‍. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് .
ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം.
അപകടത്തില്‍പ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായി. കോതമംഗലത്തു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഭൂതത്താന്‍ കെട്ട് അണക്കെട്ട് പരിസരത്തു നിന്നാണ് യാത്രാസംഘം ബോട്ടുകളില്‍ കയറിയത്.
ഇവിടെ നിന്നും സമീപമുള്ള തട്ടേക്കാട് പക്ഷിസങ്കേതം സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികര്‍ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റര്‍ അകലെ പെരിയാറിലെ ഓവുങ്കല്‍ കടവില്‍ 2007 ഫെബ്രുവരി 20 പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബോട്ടില്‍ 37 പേര്‍ യാത്രചെയ്തിരുന്നു.
https://www.facebook.com/Malayalivartha