തിരിഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കുമ്മനം... അധികാരം കിട്ടിയാല്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കുമെന്ന് ഓഫർ... പത്തനംതിട്ടയുടെ പേര് മാറ്റി ശബരിമല ജില്ലയാക്കും...
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സാഹചര്യത്തിൽ കൂടുതൽ തീവ്ര ഹിന്ദുത്വ വിഷയങ്ങളിൽ ഊന്നി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രിക തയ്യാറാകുന്നു.
മലബാർ കലാപത്തിലെ ഇരകളുടെ പിന്തുടർച്ചക്കാർക്ക് സഹായം, ഹിന്ദു മതപാഠശാലകൾക്കും മദ്രസ മോഡൽ രീതിയിൽ ഗ്രാന്‍റ് എന്നിങ്ങനെയാണ് പ്രധാന നിർദ്ദേശങ്ങൾ.
കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള സമിതി പ്രകടന പത്രിക ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറിയേക്കും. വിശ്വാസികളെ കൈയ്യിലെടുക്കാനുള്ള പരമാവധി നിർദ്ദേശങ്ങളുമായാണ് ബിജെപിയുടെ പ്രകടനപത്രിക ഒരുങ്ങുന്നത്.
പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല ജില്ല എന്ന് മാറ്റണമെന്ന നിർദ്ദേശം ഉൾപ്പടെ പ്രകടനപത്രിക തയ്യാറാക്കുന്ന കുമ്മനം സമിതി പരിഗണിച്ച് വരികയാണ്.
അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും ഇക്കുറിയും ബിജെപി പ്രകടന പത്രികയിലുണ്ടാകും. ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം, യുപി മോഡലിൽ ലൗ ജിഹാദ് തടയാനുള്ള നിയമവും ബിജെപി സർക്കാർ സംസ്ഥാനത്ത് ഭരണത്തിലെത്തിയാൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളിലെ വാഗ്ദാനങ്ങളുമായി ഒരാഴ്ചക്കുള്ളിൽ പ്രകടനപത്രിക പുറത്തിറങ്ങും. കേരളത്തില്‍ ബിജെപിക്ക് അധികാരം ലഭിച്ചാൽ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ട് വന്നാൽ പെട്രോൾ ഡീസൽ വില കുറയുമെന്നും അങ്ങനെ എങ്കിൽ 60 രൂപക്ക് പെട്രോൾ നാട്ടിൽ ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടി നിർദ്ദേശത്തോട് സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം.
അതിനെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് പറയുന്നത് ഒരു കാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്.
ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. ബിജെപി വളരെ വ്യക്തമായി പറയുന്നു, അധികാരം കിട്ടിയാല്‍ ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, അതിന്റെ വില ഏകദേശം 60 രൂപയ്ക്ക് അടുത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലാകുന്നതെന്നും കുമ്മനം വ്യക്തമാക്കി.
വിലക്കയറ്റത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നത് ആത്മാര്‍ഥതയോടെയാണെങ്കില്‍ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം എന്നാണ് പറയേണ്ടതെന്നും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പെട്രോള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണ്. അസം സര്‍ക്കാര്‍ സംസ്ഥാനവിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. അതുപോലെ എന്തുകൊണ്ട് കേരളത്തിന് ചെയ്തൂകൂടെന്നും കുമ്മനം ആരാഞ്ഞു.
ബിജെപി പ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയും ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയവുമാക്കും. ലൗ ജിഹാദ് നിരോധന നിയമം കൊണ്ടു വരുമെന്നും കുമ്മനം പറഞ്ഞു.
ബിജെപിക്കെതിരെ കേരളത്തിൽ കോൺഗ്രസ് സിപിഐഎം സഖ്യമുണ്ടെന്നും കുമ്മനം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് , എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഉയർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി സംസ്ഥാനത്ത് പ്രചാരണം ശക്തി പെടുത്തിയിരിക്കുകയാണ് പാർട്ടി.
https://www.facebook.com/Malayalivartha