എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി... ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ കുറഞ്ഞത് അഞ്ച് എംഎല്‍എമാരെയെങ്കിലും ജയിപ്പിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബിജെപിക്ക് ക്രൈസ്തവ സഭകളുടെ സ്വാധീനത്തോടെ സീറ്റുറപ്പിക്കാനാണ് ദേശീയ തലത്തില്‍ ശ്രമം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേരിട്ടുള്ള നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ, സീറോ മലബാര്‍ സഭകളെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങി. തല്ലും തലോടലുമായാണ് മോദിയുടെ നീക്കം.
കോടി കണക്കിന് രൂപയുടെ വിദേശനാണ്യം വന്നു ചേരുന്ന സഭകളെ വേണമെങ്കില്‍ മോദിക്ക് നിലയ്ക്ക് നിര്‍ത്താം. എന്നാല്‍ അതിന് മുതിരാതെ സഭകളെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താനാണ് മോദിയുടെ ശ്രമം.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബി ജെ പി ക്ക് ക്രൈസ്തവ സഭകളുടെ സ്വാധീനത്തോടെ സീറ്റുറപ്പിക്കാനാണ് ദേശീയ തലത്തില്‍ ശ്രമം നടക്കുന്നത്. പത്ത് സീറ്റാണ് ഈ മേഖലയില്‍ ലക്ഷ്യമിടുന്നതെങ്കിലും ഇക്കുറി അഞ്ച് എം എല്‍ എമാര്‍ ക്രൈസ്തവ മേഖലയില്‍ നിന്ന് നിയമസഭയില്‍ എത്തിയിരിക്കണം എന്ന കാര്യത്തില്‍ ബിജെ പി ദേശീയ നേതൃത്വത്തിന് പുനരാലോചനയില്ല.
ഇതിന്റെ ഭാഗമായാണ് ആര്‍ എസ് എസ് ദേശീയ നേതൃത്വവുമായി ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച കൊച്ചിയില്‍ നടന്നത്. സാധാരണ ബിഷപ്പുമാരെ രാഷ്ട്രീയക്കാര്‍ കാണുന്നത് അവരുടെ അരമനകളില്‍ ചെന്നാണ്. ഇത്തരമൊരു കീഴ് വഴക്കത്തില്‍ നിന്നും ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ട് മെത്രാന്‍മാര്‍ കൊച്ചിയിലെ ആര്‍. എസ് എസ് കാര്യാലയത്തിലെത്തിയത്.
ആര്‍ എസ് എസ് കാര്യാലയത്തില്‍ മെത്രാന്‍ മാര്‍ എത്തിയത് തലയില്‍ മുണ്ടിട്ടല്ല. മെത്രാന്‍മാര്‍ എത്തുന്ന വിവരം ആര്‍ എസ് എസും ഓര്‍ത്തഡോക്‌സ് സഭയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. മെത്രാന്‍മാര്‍ എത്തുന്ന വിവരം ചിത്രീകരിക്കാന്‍ ആര്‍ എസ് എസ് കാര്യാലയം മലര്‍ക്കെ തുറന്നിടുകയും ചെയതു.
ആര്‍ എസ് എസ് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയെ ചര്‍ച്ചക്ക് ചുമതലപ്പെടുത്തിയത് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതാണ്. കേരളം പിടിച്ചെടുക്കാനുള്ള ആര്‍ എസ് എസിന്റെ നീക്കത്തിനൊപ്പമാണ് നരേന്ദ്രമോദി നില്‍ക്കുന്നത്. അതിന് ആര്‍ എസ് എസ് പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കാന്‍ നരേന്ദ്രമോദി തയ്യാറാണ്.
കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് മെത്രാന്‍മാരെ വിളിച്ചുവരുത്തിയതിന് പിന്നില്‍ ആര്‍ എസ് എസിന് ഒരു അജണ്ട ഉണ്ടായിരുന്നു. മെത്രാന്‍മാര്‍ വിശുദ്ധ വസ്ത്രം ധരിച്ച് ആര്‍. എസ് എസ് കാര്യാലയത്തുമോ എന്നവര്‍ക്ക് അറിയണമായിരുന്നു. അത് കൃത്യമായി സംഭവിച്ചതോടെ മെത്രാന്‍മാരെ ഒതുക്കാന്‍ കഴിയുമെന്ന് ആര്‍ എസ് എസ് മനസിലാക്കി. പളളിത്തര്‍ക്കം അടക്കം രാഷട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവരാണ് ആര്‍ എസ് എസ് കാര്യാലയത്തില്‍ എത്തിയത്. ദേശീയ സഹസര്‍വ കാര്യവാഹ് മന്‍മോഹന്‍ വൈദ്യ രാവിലെ തന്നെ ഗുജറാത്തില്‍ നിന്ന് എത്തിയിരുന്നു.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയോടെയെ ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയൂ എന്നാണ് ആര്‍ എസ് എസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. മറ്റ് സഭാ നേതൃത്വങ്ങളുമായും ആര്‍ എസ് എസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പളളിത്തര്‍ക്കത്തില്‍ ഇടതുസര്‍ക്കാര്‍ വഞ്ചിച്ചെന്നും യുഡിഎഫ് കൃത്യമായ നിലപാട് പറയുന്നില്ലെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. ഇടതുമുന്നണിയുമായും ഓര്‍ത്തഡോക്‌സ് സഭ അകന്നു കഴിഞ്ഞു.
പള്ളി തര്‍ക്കം പരിഹരിക്കാന്‍ ദേശീയ തലത്തില്‍ നടപടിയെടുക്കാമെന്ന ഉറപ്പ് ഇതിനകം െ്രെകസ്തവ സഭകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എല്ലാ സഭാ പ്രതിനിധികളെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ അതിന് മുമ്പ് തങ്ങള്‍ ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകള്‍ നേടി തരണമെന്ന് മാത്രം.ഇതാണ് അജണ്ട. പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ മോദിക്കറിയാമെങ്കില്‍ മെത്രാന്‍മാരെ മെരുക്കാനോ പാട്?
"
https://www.facebook.com/Malayalivartha


























