കാര്യങ്ങള്‍ മാറുന്നു... ശ്രീ. എം ന് തിരുവനന്തപുരത്ത് നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കാന്‍ സി പി എമ്മിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍ എസ് എസ് ദേശീയ നേതൃത്വത്തിലെ പ്രമുഖനോ ?

തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കര്‍ ഭൂമിയില്‍ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്ന് ശ്രീ എം. പറഞ്ഞതോടെ വിവാദം പിണറായിയെയും കൊണ്ടു പോകുമെന്ന അവസ്ഥയിലാണ്.
നാലേക്കര്‍ ഭൂമിക്ക് വേണ്ടി താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ റിസപ്ഷനില്‍ ഒരപേക്ഷ കൊടുത്തതെന്ന് ശ്രീ എം. നേതൃത്വം നല്‍കുന്ന സത്സംഗ ഫൗണ്ടേഷന്‍ കേരള ഭാരവാഹിയായ പതമരാജ് പറഞ്ഞു. ആദ്യത്തെ അപേക്ഷയില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തില്ല. തുടര്‍ന്ന് രണ്ടാമതും അപേക്ഷ നല്‍കിയതായി പത്മരാജ് പറഞ്ഞു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. പിന്നീട് മുഖ്യമന്ത്രിയെ കാണാന്‍ ശ്രീ എം ക്ലിഫ് ഹൗസില്‍ ചെന്നു. തന്റെ പുസ്തകം മുഖ്യമന്ത്രിക്ക് കൈമാറാനാണ് ചെന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. ഇതിന് ശേഷമാണ് സ്ഥലം കൈമാറിയത്.
എന്നാല്‍ സ്ഥലത്തിന്റെ കാര്യം മുഖ്യമന്ത്രിയുമായി ശ്രീ എം. സംസാരിച്ചിട്ടില്ലെന്ന് പത്മരാജ് പറഞ്ഞു. ആന്ധ്രയിലും കര്‍ണാടകത്തിലും തങ്ങള്‍ നടത്തുന്ന സെന്ററിന്റെ ശാഖ കേരളത്തില്‍ തുടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സ്ഥലത്തിന് അപേക്ഷ നല്‍കിയ കാര്യം ശ്രീ എമ്മിനോട് തങ്കള്‍ പറഞ്ഞു. ശ്രമിക്കാനായിരുന്നു മറുപടി. ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ ഒന്നു കൂടി ശ്രമിക്കാം എന്നായിരുന്നു തീരുമാനമെന്ന് പത്മരാജ് പറഞ്ഞു. ഭൂമി അനുവദിച്ച കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു വരെ രേഖാമൂലം മറുപടി കിട്ടിയിട്ടില്ല.
റവന്യു മന്ത്രിയുടെ എതിര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും പത്മരാജ് പറഞ്ഞു. തങ്ങള്‍ക്ക് ഇത്തരം രഹസ്യങ്ങളൊന്നുമറിയില്ല. സ്ഥലത്തിന് പിന്നില്‍ ഒരു ദുരുഹതയുമില്ലെന്ന് പത്മരാജ് പറഞ്ഞു.
വിവാദങ്ങളുടെ പേരില്‍ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ പിന്‍മാറുകയോ ചെയ്യില്ലെന്ന് ശ്രീ എം പറഞ്ഞു. ആര്‍എസ്എസ് സിപിഎം ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തതില്‍ സദുദ്ദേശം മാത്രമേയുള്ളൂവെന്നും അല്ലാതെ താന്‍ ആര്‍എസ്എസ് സിപിഎം ബാന്ധവത്തിന്റെ ഇടനിലക്കാരനല്ലെന്നും ശ്രീ എം ആവര്‍ത്തിച്ചു.
കണ്ണൂര്‍ സമാധാന ചര്‍ച്ച നടത്തിക്കോട്ടെ എന്ന് താന്‍ ആര്‍. എസ്. എസ്. ആചാര്യന്‍ മോഹന്‍ ഭഗവതിനോട് അനുവാദം ചോദിച്ചതായി ശ്രീഎം. സമ്മതിച്ചു.
അവിടെ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയില്ലെങ്കില്‍ മീറ്റിംഗ് നടത്താന്‍ പറ്റില്ലന്നാണ് ശ്രീ എം. പറഞ്ഞത്. ഇടത് നേതാക്കളെ പിന്നെ കണ്ടേക്കാം എന്ന് കരുതി. കേരളത്തിലെ ഏതൊക്കെ നേതാക്കളെയാണ് ഈ യോഗത്തിന് വിളിക്കേണ്ടതെന്ന് മോഹന്‍ ഭാഗവത് നേരിട്ട് നിര്‍ദേശിക്കുകയാണ് ചെയ്തത്. അതില്‍ ഗോപാലന്‍കുട്ടി മാസ്റ്ററും പിന്നെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പേരും ഉണ്ടായിരുന്നു. ഞാനവരെ അതിന് മുമ്പ് അറിയില്ല. വിഗ്യാന്‍ ഭാരതി എന്ന സംഘടനയിലെ ഒരാളെയല്ലാതെ എനിക്ക് വേറെ കേരളത്തിലെ ആര്‍എസ്എസ് നേതാക്കളെയൊന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ചില സിപിഎം നേതാക്കളാണ്, താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിണറായി വിജയന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞത്. പിണറായിയെ എനിക്ക് നേരത്തേ അറിയില്ല. കണ്ണൂരില്‍ ഒരു യോഗാപരിപാടി ഉദ്ഘാടനം ചെയ്തപ്പോള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് മാത്രം. അന്ന് വളരെ കോര്‍ഡിയലായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
തിരുവനന്തപുരത്തെത്തി പിണറായിയെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് മറുപക്ഷം ച!ര്‍ച്ചയ്ക്ക് സമ്മതിക്കുമോ എന്നാണ്. എല്ലാവര്‍ക്കും ആവശ്യം ശാന്തിയാണ്. അവരോട് സംസാരിച്ചാണ് വന്നത് എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് കോടിയേരിയെയും കണ്ടു.
പിറ്റേന്ന് ഞാന്‍ കണ്ണൂരില്‍ പോയി, രാത്രി പന്ത്രണ്ട് മണിക്ക് കണ്ണൂര്‍ ലൈറ്റ് ഹൗസിനടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് പി ജയരാജനെ കണ്ടു. എനിക്കിതില്‍ താത്പര്യമുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു. ഞങ്ങളുടെയും അവരുടെയും ഭാഗത്ത് ആളുകള്‍ മരിക്കുകയാണ്. അത് അവസാനിപ്പിക്കണം. അവര് വരുമോ ചര്‍ച്ചയ്ക്ക് എന്ന് ജയരാജനും ചോദിച്ചു. പലരും എന്നെപ്പറ്റി പലതും പറഞ്ഞ് കാണും, പക്ഷേ ഞാനൊരു പ്രതികാരമെടുക്കുന്നയാളല്ല എന്നും ജയരാജന്‍ പറഞ്ഞു എന്നോട്.
മാധ്യമങ്ങളെ അറിയിച്ചാല്‍ അവരതില്‍ വിവാദമുണ്ടാക്കി ഈ ചര്‍ച്ച നടത്താന്‍ സമ്മതിപ്പിക്കില്ല. അതുകൊണ്ടാണ് രഹസ്യമാക്കി വച്ചത്. ഇതിനോട് രണ്ടു വിഭാഗത്തിനും സമ്മതമായിരുന്നു. ഈ ചര്‍ച്ചയിലാണ് പിണറായി മാധ്യമ പ്രവര്‍ത്തകരെ കടക്ക് പുറത്തെന്ന് പറഞ്ഞത്.
ഇതിനു ശേഷം കണ്ണൂരില്‍ കൊലപാതകങ്ങള്‍ വളരെ കുറഞ്ഞു. അക്രമസംഭവങ്ങളും കുറഞ്ഞതായി ശ്രീ. എം. പറഞ്ഞു. ഇതിന് പ്രത്യുപകാരമായിട്ടാണ് പിണറായി സ്ഥലം അനുവദിച്ചതെന്നാണ് കഥ. രണ്ടു തവണ അപേക്ഷ നല്‍കിയിട്ടും നടക്കാതെ വന്നപ്പോഴാണ് ആര്‍ എസ് എസ് ഇടപെട്ടതെന്നാണ് സൂചന.
അപ്പോള്‍ സ്വര്‍ണ്ണ കടത്ത് ഒരുങ്ങിയതിന്റെ രഹസ്യം പറയേണ്ടതില്ലല്ലോ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്തായാലും ഇലക്ഷന്‍ കാലത്ത് ഇത് പിണറായിക്ക് വലിയ പണിയായിപ്പോയി.
https://www.facebook.com/Malayalivartha


























