മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്... പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി,പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തലസ്ഥാനത്തെ വെള്ളയമ്പലം - കവടിയാർ റോഡിൽ സ്റ്റേജ് കെട്ടി മനുഷ്യച്ചങ്ങല നടത്തി റോഡുപരോധിച്ച കേസിൽ പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടതിയിൽ ഹാജരാകാൻ സമയം തേടി.
സി പി എം മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടടക്കമുള്ള 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ തിരുവനന്തപുരം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നാടിയായി കുറ്റം ചുമത്തലിന് ഹാജരാകാനാണ് എല്ലാ പ്രതികളോടും ഹാജരാകാൻ മജിസ്ട്രേട്ട് മനീഷ. കെ. ഭദ്രൻ ഉത്തരവിട്ടത്.
2009 ഒക്ടാബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര സർക്കാർ ഒപ്പിട്ട അസിയാൻ കരാറിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് രാജ്ഭവനു സമീപം വെള്ളയമ്പലം - കവടിയാർ പബ്ലിക് റോഡിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്റ്റേജ് കെട്ടി പൊതു ജനങ്ങൾക്കും വാഹന ഗതാഗതത്തിനും ഭരണഘടന വിഭാവനം ചെയ്ത സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാർഗ്ഗ തടസം സൃഷ്ടിച്ച് മനുഷ്യച്ചങ്ങല എന്ന പരിപാടി നടത്തിയെന്നാണ് കേസ്.
സി പി എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് , മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ , സി പി എം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ , കൺവീനർ വൈക്കം വിശ്വൻ , മുൻ ആരോഗ്യ മന്ത്രി പി.കെ .ശ്രീമതി , സി പി എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ , ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ പ്രഭാത് പട്നായിക്ക് , മുൻ നിയമമന്ത്രി എം. വിളയകുമാർ , മുൻ എം എൽ എമാരായ വി.ശിവൻകുട്ടി , വി. സുരേന്ദ്രൻ പിള്ള , മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ , മുൻ മേയർ സി . ജയൻബാബു എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.
സംഭവം സംബന്ധിച്ച് പ്രതിയില്ലാതെ ' കണ്ടാലറിയാവുന്ന പ്രതികൾ ' എന്ന് പ്രതി കോളത്തിൽ രേഖപ്പെടുത്തിയാണ് തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് കേസെടുത്തത്. ഇതിനെതിരെ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ കോടതി നേരിട്ടന്വേഷണം നടത്തി നേതാക്കളെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരമാണ് കോടതി നേരിട്ടന്വേഷണം നടത്തിയത്. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയും രേഖകൾ തെളിവിൽ സ്വീകരിച്ചുമാണ് കോടതി നേരിട്ട് കേസെടുത്ത് വിചാരണക്കായി പ്രതികൾ ഹാജരാകാൻ ഉത്തരവിട്ടത്.
പ്രതികളെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കേസിന് തുമ്പുണ്ടാക്കാൻ വഴിയില്ലായെന്ന കാരണം കാട്ടി കേസ് ' തെളിയേണ്ടും പട്ടിക ' യിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം പോലീസ് സമർപ്പിച്ച യു.എൻ (അൺ ഡിറ്റക്റ്റഡ്) റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി സ്വമേധയാ കേസെടുത്തത്.
കേസ് സാമാജികരുടെ കേസുകൾ വിചാരണ ചെയ്യാനായി ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിച്ച എറണാകുളം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് 2018 ഏപ്രിലിൽ അയച്ചിരുന്നു.
തുടർന്ന് സാമാജികരുടെ കേസുകൾ അതാത് ജില്ലകളിൽ തന്നെ വിചാരണ ചെയ്യാൻ ഹൈക്കോടതി പുറപ്പെടുന്ന ച്ച മാർഗനിർദേശ പ്രകാരം കേസ് തിരുവനന്തപുരത്തേക്ക് തിരിച്ചയച്ചു.
വിചാരണ നീട്ടിക്കൊണ്ടു പോകാനായി പ്രതികൾ 2010 ൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ നീക്കം ചെയ്ത സാഹചര്യത്തിലാണ് വിചാരണ പുനരാരംഭിക്കാനായി മജിസ്ട്രേട്ട് കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha


























