കാര്യങ്ങള്‍ അത്ര ശുഭമല്ല... മമത ബാനര്‍ജി നിധി പോലെ വിശ്വസ്തനായി കൊണ്ടു നടന്ന പ്രശാന്ത് കിഷോര്‍ സത്യം തുറന്നു പറഞ്ഞു; നരേന്ദ്ര മോദി ജനകീയന്‍, ബംഗാളില്‍ ബി.ജെ.പി വന്‍വിജയം നേടുമെന്ന് പ്രശാന്ത് കിഷോര്‍; ബി.ജെ.പി. ചാറ്റ് പുറത്തുവിട്ടതോടെ അമ്പരന്ന് മമത
ബംഗാള്‍ പിടിച്ചെടുക്കുമെന്ന ബിജെപിയുടെ ശപഥം ഫലം കാണുമോയെന്ന ചോദ്യമാണ് ബംഗാളില്‍ നിന്നും ഉയരുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് മമത ബാനര്‍ജിക്ക് രക്ഷകനായി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ബി.ജെ.പി അനുകൂല ചാറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം നേടുമെന്ന് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ക്ലബ് ഹൗസിന്റെ ചാറ്റില്‍ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ചാറ്റ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതയെപ്പോലെ ജനകീയനാണെന്നും ചാറ്റില്‍ പ്രശാന്ത് കിഷോര്‍ പറയുന്നു.
നാലാം ഘട്ട പോളിംഗ് ബംഗാളില്‍ തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ മോദിയെ പ്രകീര്‍ത്തിച്ചുള്ള ഓഡിയോ ക്ലിപ് പുറത്തുവരുന്നത്. മമത ബാനര്‍ജി സര്‍ക്കാരിനുനേര്‍ക്കുള്ള ധ്രുവീകരണം, രോഷം തുടങ്ങിയവയും ദളിത് വോട്ടുകളും മാത്വവ സമുദായത്തിന്റെ വോട്ടുകളും ബിജെപിക്ക് അനുകൂലമായി ഈ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെടുമെന്നും കിഷോര്‍ പറയുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള ചാറ്റിലാണ് കിഷോര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. മോദിയുടെ പേരിലും ഹിന്ദു എന്നതിന്റെ പേരിലുമാണ് വോട്ട് നടക്കുന്നത്. ധ്രുവീകരണം, മോദി, ദളിത്, ഹിന്ദി സംസാര ഭാഷ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. മോദി ഇവിടെ ജനകീയനാണ്. ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടുള്ള ജനങ്ങളുണ്ട്. ദളിതര്‍ 27 ശതമാനവും. അവര്‍ ബി.ജെ.പിക്കൊപ്പമാണ് നില്‍ക്കുന്നത്. ഇതിനൊപ്പം ധ്രുവീകരണവും നടക്കുന്നു എന്നും ഓഡിയോ ക്ലിപ്പില്‍ കിഷോര്‍ പറയുന്നു.
തൃണമൂലിന്റെ കൈയില്‍നിന്ന് ഈ തിരഞ്ഞെടുപ്പ് നഷ്ടപ്പെട്ടുപോയെന്നാണ് അമിത് മാളവ്യ ട്വീറ്റില്‍ ആരോപിക്കുന്നത്. അതേസമയം, ക്ലബ്ഹൗസ് ചാറ്റിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു. ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാന്‍ അവരെ വെല്ലുവിളിക്കുന്നു. നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നു. ബംഗാളില്‍ ബി.ജെ.പി 100 സീറ്റുകള്‍ കടക്കില്ല, പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
അതിനിടെ ബംഗാളില്‍ അക്രമം കനക്കുകയാണ്. പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച്ബിഹാര്‍ ജില്ലയിലെ സീതാല്‍ കുച്ചി നിയമസഭാ മണ്ഡലത്തില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിന് നേരെ കേന്ദ്ര സേന നടത്തിയ വെടിവയ്പില്‍ നാലു പേരും മറ്റൊരു സംഭവത്തില്‍ 18 കാരനും മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരു ബൂത്തില്‍ റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു.
സീതാല്‍കുച്ചിയിലെ126ാം നമ്പര്‍ ബൂത്തിന് മുന്നില്‍ രാവിലെ ഒരാള്‍ കുഴഞ്ഞു വീണതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പിന് ഇടയാക്കിയത്. കേന്ദ്രസേന ഇയാളെ മര്‍ദ്ദിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് അക്രമാസക്തരായ അരുപതോളം പേരെ നിയന്ത്രിക്കാന്‍ കമാന്‍ഡര്‍ ഇ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വെടിവച്ചു.
തുടര്‍ന്ന് ആളുകള്‍ പിരിഞ്ഞുപോയെങ്കിലും ഒരു മണിക്കൂറിന് ശേഷം 200ഓളം പേരെത്തി സമീപത്തെ 186ാം ബൂത്തിലേക്ക് തള്ളിക്കയറി പോളിംഗ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. സേനാംഗങ്ങളുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ സ്വയരക്ഷാര്‍ത്ഥം വെടി വച്ചതിലാണ് നാല് പേര്‍ കൊല്ലപ്പെട്ടതെന്ന് സി.ഐ.എസ്. എഫ് അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
സീതാല്‍കുച്ചിയിലെ 285ാം ബൂത്തില്‍ കന്നി വോട്ടറായ ആനന്ദ് ബര്‍മ്മനാണ് (18) മരിച്ച ഒരാള്‍. തൃണമൂല്‍ ബി.ജെ.പി ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റത്. ഇയാള്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് തൃണമൂലും ബി.ജെ.പിയും അവകാശപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. അഞ്ചുപേരുടെ മരണത്തിന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരുമാണ് ഉത്തരവാദികളെന്ന് തൃണമൂല്‍ ആരോപിച്ചു. മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സന്ദര്‍ശിക്കും.
"
https://www.facebook.com/Malayalivartha