സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചതായി സൂചന
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചതായി സൂചന. സ്വപ്നയും സരിത്തും ഫ്‌ലാറ്റിലെത്തിയതിന്റെയും ഇടപാട് നടത്തിയ തിന്റെയും തെളിവാണ് ലഭിച്ചത്.
പരിശോധനയില്‍ വിലപ്പെട്ട രേഖകള്‍ ലഭിച്ചില്ലെങ്കിലും സ്വപ്നയുടെയും സരിത്തിന്റെയും മൊഴി ശരിവയ്ക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.
ഫ്‌ലാറ്റില്‍ പരിശോധന നടത്താനുള്ള സാധ്യതയുണ്ടെന്ന വിവരം നേരത്തെ തന്നെ സ്പീക്കര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ലാറ്റില്‍ രേഖകളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കസ്റ്റംസിന് അറിയാമായിരുന്നു.എന്നാല്‍ സ്വപ്നയുടെ മൊഴി ശരിയാണോ എന്ന് തെളിയിക്കണമെങ്കില്‍ സാഹചര്യ തെളിവുകള്‍ ആവശ്യമായിരുന്നു. അവ പരിശോധനയില്‍ നിന്നും ലഭിച്ചു എന്നാണ് കിട്ടുന്ന സൂചന.
ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ഇത്തരം ഒരു പരിശോധന നടക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ കസ്റ്റംസ് പേട്ടയിലെ ഫ്‌ലാറ്റിലെത്തി സെക്യൂരിറ്റിയുടെ മൊഴിയും ഗേറ്റ് രജിസ്റ്ററും കൈക്കലാക്കിയിരുന്നു. ഇതില്‍ നിന്നും ഫ്‌ലാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീരാമകൃഷ്ണന്‍ എന്ന വിവരം കസ്റ്റംസ് ശേഖരിച്ചുവെന്നാണ് അറിയുന്നത്. സ്വപ്ന ഫ്‌ലാറ്റില്‍ വരാറുണ്ടോ എന്ന വിവരവും കസ്റ്റംസിന് അറിയേണ്ടിരുന്നു.അതും കസ്റ്റംസിന് ലഭിച്ചു എന്നാണ് അറിയുന്ന വിവരം. സി സി റ്റി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് ലഭിച്ചത്.
സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്‌ലാറ്റില്‍ വച്ച് ഡോളര്‍ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴി. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ചോദ്യം ചെയ്തത്. പരിശോധന പൂര്‍ത്തിയാക്കി കസ്റ്റംസ് മടങ്ങി. തന്റെ സഹോദരന് ഇത്തരത്തില്‍ തിരുവനന്തപുരത്ത് ഫ്‌ലാറ്റില്ല എന്നായിരുന്നു സ്പീക്കറുടെ ആദ്യ വാദം. എന്നാല്‍ ഫ്‌ലാറ്റിന്റെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചതോടെ കള്ളം പറയുന്നത് അദ്ദേഹം മതിയാക്കി. വിദേശത്തുള്ള സ്പീക്കറുടെ സഹോദരന്റെയും മൊഴിയും കസ്റ്റംസ് എടുത്തതായാണ് റിപ്പോര്‍ട്ട്.
ഒരു ഹൈഡ് ഔട്ട് എന്ന നിലയിലാണ് പേട്ടയിലെ ഫ്‌ലാറ്റ് സ്പീക്കര്‍ ഉപയോഗിച്ചിരുന്നത്. ഫ്‌ലാറ്റ് സഹോദരന്റെതാണോ അതോ ബിനാമി സ്വത്താണോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് വെള്ളിയാഴ്ചയാണ് സ്പീക്കറെ അതീവരഹസ്യമായി കൊച്ചിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍
ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടു. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ സ്പീക്കര്‍ തയ്യാറായില്ല എന്നും അറിയുന്നു. ഇത് ശിവശങ്കരന്‍ മോഡല്‍ തന്ത്രമായിരുന്നു.
രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമന്‍സ് നല്‍കിയത്. എന്നാല്‍, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കുകയായിരുന്നു.
ഇതിനിടയില്‍ കസ്റ്റംസിനെ പേടിച്ച് സ്പീക്കര്‍ ആത്മഹത്യാ ശ്രമം നടത്തിയെന്ന് ഒരു യൂട്യൂബ് ചാനല്‍ സംപ്രേക്ഷണം ചെയ്തു. അതുവരെ പരസ്യമായി പ്രതികരിക്കാതിരുന്ന സ്പീക്കര്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചതു അങ്ങനെയാണ്. യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്.
കസ്റ്റംസ് ചോദ്യം ചെയ്തതിന്റെ പിറ്റേന്നാണ് ഗ്രീരാമകൃഷ്ണന് കോവിഡ് സ്ഥിതീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിനു രോഗ ലക്ഷണമുണ്ടായിരുന്നു. എന്നിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം ചോദ്യം ചെയ്യുന്നതിന് സമയം നല്‍കി. ഫലത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്റയിനില്‍ പോകേണ്ടി വന്നു.ഇത് അന്വേഷണത്തെ ബാധിക്കും.
ഏതായാലും ശ്രീരാമകൃഷ്ണനെ പിണറായി കൈവിട്ടു. ഇനി ശ്രീരാമകൃഷണന്‍ സ്വയം പ്രതിരോധിക്കണം. അത് അദ്ദേഹത്തെ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha