കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി യാഥാർഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്... എന്താണ് സ്‌ക്രാപ്പേജ് പോളിസി എന്നറിയാം
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി യാഥാർഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്... വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. അതേസമയം ഈ പൊളിക്കല്‍ പദ്ധതിക്ക് മാര്‍ഗ്ഗരേഖ തയ്യാറായതായാണ് പുതിയ റിപ്പോര്‍ട്ട്.
ഇതിനുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ കരട് രൂപരേഖ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതായും ഒക്ടോബര്‍ മുതല്‍ നടപ്പാക്കാനാണ് തീരുമാനം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കി ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതായി വരും.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കണമെങ്കില്‍ ലൈറ്റുകള്‍, വൈപ്പര്‍, തുടങ്ങി 43 ഘടകങ്ങളുടെ നേരിട്ടുള്ള പരിശോധനയില്‍ വിജയിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഭാഗങ്ങളുടെ പരിശോധന കൂടാതെ എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ബ്രേക്ക് എന്നിവയുടെ ക്ഷമത ഉറപ്പിക്കുന്ന 11 പരിശോധനകളും വിജയിച്ചാല്‍ മാത്രമേ അഞ്ചുവര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ പുതുക്കി ലഭിക്കുകയുള്ളൂ.
അതായത് വാഹനത്തിന്റെ എന്‍ജിനും സസ്‌പെന്‍ഷനും മറ്റുഭാഗങ്ങളും പുത്തന്‍ വാഹനത്തിന്റേതുപോലെ പരിപാലിച്ചെങ്കില്‍ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ. ടു വീലര്‍, ത്രീവീലര്‍, ലൈറ്റ് മോട്ടോര്‍, ഹെവി എന്നിങ്ങനെ തിരിച്ചാണ് പരിശോധന. പരിശോധനാഫലം നേരെ വാഹന്‍ വെബ്സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യും. ഈ വെബ്‌സൈറ്റിലൂടെ തന്നെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ഫലത്തിനെതിരേ രണ്ടു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനില്‍ അപ്പീല്‍ നല്‍കാം. അഞ്ചുദിവസത്തിനുള്ളില്‍ വാഹനം വീണ്ടും പരിശോധിക്കും. വാഹന്‍ പോര്‍ട്ടലില്‍നിന്ന് നിര്‍ദേശിക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരിക്കും അത്. ഇങ്ങനെ മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനം നിര്‍ബന്ധമായും പൊളിക്കാന്‍ നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ടോ സ്വകാര്യപങ്കാളിത്തത്തോടെയോ പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാം. ഈ പരിശോധനാ കേന്ദ്രങ്ങളില്‍ ടു വീലര്‍, ത്രീവീലര്‍, ലൈറ്റ് മോട്ടോര്‍, ഹെവി എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക ട്രാക്കുകള്‍ വേണം. നിലവില്‍ മോട്ടോര്‍വാഹനവകുപ്പിന് ഇത്തരം എട്ട് സെന്റുകളുണ്ട്.
അതേസമയം സ്‌ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ കാര്യമായ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതി ഇളവ് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവര്‍ദ്ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ്പേജ് നീക്കം.
വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha