'പൂരപ്രേമികളെ ജീവിതത്തില്‍ ഇനിയൊരു പൂരവും കാണണ്ട എന്നാണെങ്കില്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് പോകാം'... കോവിഡിനിടയിൽ പൂരം നടത്തുന്നതിനെതിരെ ആശങ്ക പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കനത്ത 'പൂരച്ചര്ച്ച'
കോവിഡ് വ്യാപനത്തിൽ തൃശൂർ പൂരം നടത്തുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ 'പൂരച്ചര്ച്ച'. പൂരം നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധി പേരാണ് അഭിപ്രായ പ്രകടനം നടത്തുന്നത്. വര്‍ധിക്കുന്ന കോവിഡ് കണക്കുകളുടെ ആശങ്കകൾ പങ്കുവെച്ചാണ് പലരും രംഗത്ത് എത്തുന്നത്.
എഴുത്തുകാരന് എന്‍.എസ്. മാധവന്, സംവിധായകന് ഡോ. ബിജു, മാധ്യമപ്രവര്‍ത്തകരായ കെ.ജെ. ജേക്കബ്, സി.എ. കൃഷ്ണന് തുടങ്ങിയവരെല്ലാം കോവിഡ്കാലത്തെ പൂരം നടത്തിപ്പിനെതിരെ രംഗത്ത് എത്തിയിരുന്നു.
കോവിഡ് ജാഗ്രതമുന്നറിയിപ്പ് നല്കിയ ഡി.എം.ഒയെ വിമര്‍ശിച്ച ദേവസ്വം പ്രതിനിധിക്കെതിരെയും വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്.
സര്‍ക്കാറിനെയും ദേവസ്വങ്ങളെയും പൂരപ്രേമികളെയും രാഷ്ട്രീയക്കാരെയും പലരും രൂക്ഷമായി വിമർശിക്കുകയാണ്. ''ശബരിമലയില്‍ മടിച്ചുനിന്നത് പോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്നുമാണ് എന്‍.എസ്. മാധവന്റെ അഭിപ്രായം.
17 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്ക് എന്നതിന്റെ അര്‍ഥം കേരളത്തില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ്. അത് അപകടകരമായ രീതിയില്‍ ഉയര്‍ന്നതാണ്. തൃശൂര്‍ പൂരം പോലുള്ള സൂപ്പര്‍ സ്പ്രഡ് ഒത്തുചേരലുകള്‍ നിര്‍ത്തണമെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
''പൂരം നടത്താനാവില്ലെന്ന് പറയാന്‍ ഭയക്കുന്ന ഭരണകൂടം, നിരോധനാജ്ഞ വന്നാല്‍ അതിനെ വര്‍ഗീയവത്കരിക്കാന്‍ കാത്തുനില്ക്കുന്ന ആചാര സംരക്ഷകര്‍, ഒരുനാട് മുഴുവന്‍ രോഗികളായാലും ചത്തുപോയാലും പൂരം നടത്തുമെന്ന് വെല്ലുവിളിക്കുന്ന പൂരപ്രേമികള്‍,
സാമാന്യ ബോധമുള്ള സാധാരണക്കാരായ ഞങ്ങളുടെ ജീവിതം വെച്ച് കുടമാറ്റം നടത്താന്‍ ഉളുപ്പില്ലേ...'' എന്നാണ് നടിയും അധ്യാപികയുമായ ഉമ അചിന്ത്യ യുടെ കുറിപ്പ്.
''യുദ്ധകാലത്തും, ക്ഷാമകാലത്തും, കോവിഡ് കാലത്തുമൊക്കെ പൂരം ഒഴിവാക്കിയാണ് തൃശൂര്‍ നാടിനൊപ്പം നിന്നത്. ആ വലിയ പൈതൃകമാണ് ചില സ്ഥാപിത താല്പര്യങ്ങള് പിച്ചിച്ചീന്താനൊരുങ്ങുന്നത്'' എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.എ. കൃഷ്ണന് കുറിപ്പിലൂടെ വ്യക്തമാക്കി.
''പിണറായി മോദിയെ വിളിച്ച് വിഷയത്തില്‍ ഇടപെടാന്‍ പറയണമെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.ജെ. ജേക്കബിന്റെ കുറിപ്പ്. 'പൂരപ്രേമികളെ ജീവിതത്തില്‍ ഇനിയൊരു പൂരവും കാണണ്ട എന്നാണെങ്കില്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് പോകാം,
പോകാതിരുന്നാല്‍ വരുംവര്‍ഷങ്ങളില്‍ നെന്മാറ വല്ലങ്ങിയും പാര്ക്കാടിയും ചെനക്കത്തൂരും ആറാട്ടുപുഴയും കാണാം... ഞാന്‍ ഒരു തൃശൂര്‍ക്കാരനാണ് ഇത്തവണ തൃശൂര്‍ പൂരം ഒഴിവാക്കുന്നു...' ഒരു തൃശൂര്‍ സ്വദേശി കുറിച്ചതിങ്ങനെ. തെരഞ്ഞെടുപ്പ് സമയത്ത് നിയന്ത്രണങ്ങളുണ്ടായില്ലല്ലോ, പൂരത്തിന് നിയന്ത്രണമേര്പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന രീതിയിലും പ്രതികരണങ്ങളുണ്ട്.
https://www.facebook.com/Malayalivartha