ജനിച്ചിട്ട് നാലുദിവസം മാത്രമായ കുഞ്ഞ്, രണ്ടര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിച്ചു; സന്തോഷം പങ്കുവെച്ച് കണിയാപുരം സാന്ത്വനം കെയര്‍ ആംബുലന്‍സിലെ ഡ്രൈവര്‍ നന്ദകുമാറും സ്റ്റാഫ് നഴ്സായ ആദര്‍ശും
നാലുദിവസം പ്രായമായ കുഞ്ഞിനെ രണ്ടര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവാക്കൾ. പോത്തന്‍കോട് പണിമൂല സ്വദേശികളായ നന്ദകുമാര്‍, ആദര്‍ശ് എന്നിവരാണ് കുഞ്ഞിനെയും കൊണ്ട് അമൃതയിലെത്തിയത്.
കണിയാപുരത്തെ സാന്ത്വനം കെയര്‍ എന്ന ആംബുലന്‍സിലെ ഡ്രൈവര്‍ നന്ദകുമാര്‍, സ്റ്റാഫ് നഴ്സായ ആദര്‍ശ് എന്നിവരാണ് സാഹസികമായി യാത്ര നടത്തിയത്. ശനിയാഴ്ച രാവിലെയാണ് പട്ടം എസ്.യു.ടി ആശുപത്രിയില്‍ നിന്നാണ് ഇവർക്ക് വിളി വന്നത്.
കൊല്ലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരളില്‍ രക്തസ്രാവവും തുടര്‍ന്ന് ശ്വാസതടസ്സവും അനുഭവപ്പെട്ടു. മെഡിക്കല്‍ കോളജ് എസ്.എ.ടിയില്‍ സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞതോടെയാണ് അമൃത ആശുപത്രിയില്‍ ഓപറേഷനുള്ള സംവിധാനം ഒരുക്കുന്നത്.
ശനിയാഴ്ച രാത്രി 11.46ഓടുകൂടി പട്ടത്തുനിന്നും കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടു. ആംബുലന്‍സില്‍ ജീവനക്കാരെക്കൂടാതെ എസ്.യു.ടി ആശുപത്രിയിലെ ഡോക്ടറും കുഞ്ഞിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.
220 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓരോ പത്തു കിലോമീറ്ററിലും പകരം ആംബുലന്‍സുകള്‍ ഒരുക്കിയായിരുന്നു ഇവർ യാത്ര ചെയ്തത്. റോഡില്‍ ഗതാഗത തടസ്സമില്ലാതെ ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് എ.ഇ.ടി കേരളയും ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷനും (എ.ഒ.ഡി.എ) 'ഉയിരാണ് രക്ഷകന്'എന്ന വാട്സ്ആപ് കൂട്ടായ്മയുമാണ്.
നവജാത ശിശുക്കളുമായി ബന്ധപ്പെട്ട് സാന്ത്വനം കെയറിന്റെ പന്ത്രണ്ടാമത്തെ കേസാണിതെന്ന് നഴ്സിങ് അസിസ്റ്റന്റ് ആദര്‍ശ് വ്യക്തമാക്കി. ആശുപത്രി അധികൃതരുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha