മൂക്കില്‍ നിന്നും രക്തം ചീറ്റി... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച് ഒരു കുഞ്ഞുഹൃദയത്തെ തകര്‍ത്ത് പിതാവ് സനു മോഹന്‍; ഒരുമിച്ച് മരിക്കാന്‍ തയ്യാറാകാതെ പുറത്തേക്ക് പോയ വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചു; വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകിയിട്ടും വിട്ടില്ല

ഒരു പിതാവിന്റെ സ്‌നേഹമാണോ ക്രൂരതയാണോ ഇതെന്ന ചോദ്യമാണ് വൈഗ കൊലപാതകത്തില്‍ ഉയരുന്നത്. സ്വന്തം മകളെ ശ്വാസം മുട്ടിച്ചും പുഴയിലെറിഞ്ഞും കൊന്ന പിതാവ് സ്വന്തം കാര്യം നോക്കി തടിതപ്പി.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ആ പിതാവ് ചെയ്തത്. വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. പെട്ടെന്നുണ്ടായ നിരാശയിലും ദുഃഖത്തിലും നടത്തിയ കൃത്യമല്ലിത്.
കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് സനുവിനെ പിടികൂടിയത്. കൊച്ചിയില്‍ എത്തിച്ച് ചോദ്യംചെയ്ത ശേഷം തൃക്കാക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
വൈഗയെ ശ്വാസംമുട്ടിച്ചു ബോധംകെടുത്തിയ ശേഷം മുട്ടാര്‍ പുഴയിലേക്ക് എറിയുകയായിരുന്നെന്നാണ് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയത്. മൂന്നു കോടിയിലധികം രൂപയുടെ കടബാദ്ധ്യതയുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. വൈഗയെ പുഴയിലേക്ക് എറിഞ്ഞെങ്കിലും ഭയംമൂലം ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞു.
വൈഗയുമായി കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയശേഷം ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്നും പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കു പോകാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചു.
ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ അങ്ങനെ ചെയ്തു. വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ബോധരഹിതയായപ്പോള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്കെറിഞ്ഞു. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. മകളെ ഭാര്യയെ ഏല്‍പ്പിച്ച് ആത്മഹത്യചെയ്യാന്‍ താത്പര്യമില്ലായിരുന്നെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
മാര്‍ച്ച് 21 മുതല്‍ അറസ്റ്റിലാകുംവരെ സാനു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ആരെയും ബന്ധപ്പെട്ടിരുന്നുമില്ല. ഡിജിറ്റല്‍ തെളിവുകള്‍ക്കും പിന്തുടരാനുള്ള സാദ്ധ്യതകള്‍ക്കും പഴുതില്ലാതെയായിരുന്നു ഒളിജീവിതം. പിടിയിലായപ്പോള്‍ ഒരു ഫോണുണ്ടായിരുന്നു. അത് മറ്റാര്‍ക്കും അറിയാത്ത നമ്പരിലായിരുന്നു. ഇതെല്ലാം ആസൂത്രണത്തിന് തെളിവാണെന്ന് പൊലീസ് കരുതുന്നു.
മാര്‍ച്ച് 21ന് മകളുമൊത്ത് അമ്മാവന്റെ വീട്ടിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ സനു അവിടെ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതു മുതല്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. ആലുവ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹനെയും മകള്‍ വൈഗയെയും അന്ന് രാത്രിയിലാണ് കാണാതായത്. പിറ്റേന്ന് ഉച്ചയ്ക്ക് കുട്ടിയുടെ മൃതദേഹം കളമശേരി മഞ്ഞുമ്മല്‍ റഗുലേറ്റര്‍ ബ്രിഡ്ജിനു സമീപം മുട്ടാര്‍ പുഴയില്‍നിന്ന് ലഭിച്ചു. സാനുവും പുഴയില്‍ മുങ്ങിമരിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. പൊലീസ് എട്ടു സംഘങ്ങളായി കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.
പിടിയിലായ ശേഷം സനു പലതവണ മൊഴിമാറ്റിയെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞത്. സാനു ഒറ്റയ്ക്കാണ് വൈഗയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ സാഹചര്യത്തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha