കേരള സംസ്ഥാനം ഭയന്നു വിറയ്ക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു; ആരോപണവുമായി ആർഎസ്പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ
കേരള സംസ്ഥാനം ഭയന്നു വിറയ്ക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് ആർഎസ്പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ കുറ്റപ്പെടുത്തി.
ആരോഗ്യ പ്രവർത്തകർ സ്വയം ജീവൻ നൽകിയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം നൽകുന്നതെന്ന യാഥാർത്ഥ്യം അംഗീകരിച്ചാൽ തന്നെ കാര്യങ്ങൾ കുറെക്കൂടി നിയന്ത്രണ വിധേയമാകും.
കൊവിഡ് ഒന്നാം ഘട്ടം നിയന്ത്രിച്ചതിൽ കേരളത്തിലെ ആശുപത്രി ജീവനക്കാരുടെ മികച്ച സേവനവും ആത്മാർത്ഥതയും പത്രസമ്മേളനത്തിലൂടെ ഗവണ്മെൻ്റിൻ്റെയും ആരോഗ്യ മന്ത്രിയുടെയും കഴിവായി പെരുപ്പിച്ചു കാണിച്ച് മുഖ്യമന്ത്രി കേരള ജനതയെ കബളിപ്പിച്ചിരിക്കുകയാണ്.
കെ.ടി.ജലീലിൻ്റെ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയ ഹൈക്കോടതി നടപടി ഈ ഗവണ്മെൻ്റിന് ഏറ്റ പ്രഹരമാണ്. ബെവ് കോയിലൂടെ വഴിവിട്ട് നടത്തിയ നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇറവൂർ പ്രസന്നകുമാർ ആവശ്യപ്പെട്ടു.
അതേ സമയം കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്രയും വേഗം കേന്ദ്രം അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കുന്നു.
ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. ഇത് വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിക്കുകയാണ്. മാത്രമല്ല 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതിനും നിലവിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
അതിനാല്‍ തന്നെ എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് 2,02,313 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
1100 സര്‍ക്കാര്‍ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,430 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ ആകെ 62,36,676 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 54,38,319 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 7,98,357 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha