സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ; സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു ഡോസിന് 600 രൂപ; കോവിഷീല്‍ഡിന് വില കൂട്ടി കേന്ദ്ര സർക്കാർ
കോവിഷീല്‍ഡിന് വില കൂട്ടി കേന്ദ്ര സർക്കാർ. സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുകയും ചെയ്തു . സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ നല്‍കണം.
സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഒരു ഡോസിന് 600 രൂപ നല്‍കണം. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുന്ന വാക്സിനാണ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വില കൂട്ടി നല്‍കാന്‍ പോകുന്നത്.
അമേരിക്കന്‍ നിര്‍മിത വാക്‌സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് നിര്‍മിത വാക്‌സിനും 750 രൂപക്കാണ് വില്‍ക്കുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
മെയ് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ എടുക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ മേഖലയ്ക്ക് നേരിട്ട് വാക്സിന്‍ വാങ്ങാം. അതേ സമയം കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്രയും വേഗം കേന്ദ്രം അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കുന്നു. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. ഇത് വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിക്കുകയാണ്.
മാത്രമല്ല 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതിനും നിലവിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
അതിനാല്‍ തന്നെ എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് 2,02,313 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
1100 സര്‍ക്കാര്‍ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,430 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ ആകെ 62,36,676 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 54,38,319 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 7,98,357 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha