ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരും; പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ അടക്കം ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ളവര്‍ക്ക് ഇനി 14 ദിവസത്തെ നിരീക്ഷണം
സംസ്ഥാനത്ത് ഈ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരുമെന്ന് അധികൃതർ. കോര്‍ കമ്മറ്റിയോഗത്തിന്റേതാണ് ഈ വിലയിരുത്തല്‍. അതേ സമയം കൊവിഡ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ അടക്കം ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ളവര്‍ക്ക് ഇനി 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ എട്ടാം നാള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കുന്നതാണ്. അതേസമയം, ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയില്‍ത്തന്നെ എത്തിച്ച് ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിക്കുകയുണ്ടായി. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കും.
ഇതുകൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാക്കിയിരുന്നു. ആര്‍.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം എന്നതാണ്. വരുന്ന എല്ലാവരും ഇ- ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വാക്‌സീന്‍ എടുത്തവരാണെങ്കിലും 48 മണിക്കൂര്‍ മുമ്ബത്തെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം. അല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനില്‍ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടല്‍ എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha