സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; ശനിയും ഞായറും അവശ്യ സേവനങ്ങള്‍ മാത്രംശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മാത്രമാണ് അനുമതി. വേനല്‍ ക്യാമ്ബുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തത്.
ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി തേടി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുമതി നൽകുന്നതല്ല.
വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ട്യൂഷന്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിയന്ത്രണം ഏർപ്പെടുത്തും. ഹോസ്റ്റലുകളില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
കോവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു. വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്‌സിനേഷന്‍ നടത്താനും തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha