ഏത് തലയാണെങ്കിലും വിടില്ല... കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ തോറ്റുകഴിഞ്ഞാല്‍ പിന്നെ സരിതയുടെ യോഗം മാറും; തീരദേശത്തെ ഒന്നാകെ ഒഴുക്കികളയാന്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതാര്; സ്വന്തം വാഹനം ആക്രമിച്ച കേസ്; ഷിജു വര്‍ഗീസിനെ കൊല്ലത്തെത്തിച്ചു, വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്

തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ വച്ച് സ്വന്തം വാഹനം ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത്. സര്‍ക്കാരിനെ മുള്‍മുനയിലാക്കിയതായിരുന്നു ആഴക്കടല്‍ വിവാദം. തീരദേശത്തെ വോട്ടുവാങ്ങി അധികാരത്തിലെത്താമെന്ന് യുഡിഎഫും വിശ്വസിച്ചു. ആഴക്കടല്‍ കൊണ്ടുവന്നത് തന്നെ രമേശ് ചെന്നിത്തലയാണ്.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പ്പിക്കാന്‍ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കുണ്ടറയില്‍ നിര്‍ത്തിയത് ആരെന്ന ചോദ്യവും ഉയരുന്നു. ഇവിടെ യുഡിഎഫ് ജയിച്ചാല്‍ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാകും.
അതിനിടെയാണ് സരിതയുടെ പേരിതിലേക്ക് വരുന്നത്. പിടിയിലായ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കൊല്ലത്തെത്തിച്ചു. ഇന്നലെ ഗോവയില്‍ നിന്ന് പിടിയിലായ ഷിജു വര്‍ഗീസിനെ അല്‍പം മുന്‍പ് ചാത്തന്നൂര്‍ എസിപി ഓഫീസില്‍ എത്തിച്ചു.
ഷിജുവിനൊപ്പം ഡ്രൈവര്‍ ശ്രീകാന്തും പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കുറ്റകൃത്യത്തില്‍ സഹായിച്ചതായി പൊലീസ് സംശയിക്കുന്ന വിവാദ ദല്ലാളിനെ കുറിച്ച് വിവരം ലഭിക്കുമെന്ന് കരുതുന്നു. കേസില്‍ മുഖ്യപങ്കുവഹിച്ച തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘാംഗമായ വിനുകുമാറിനെ മുന്‍പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ദിവസം സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഷിജു വര്‍ഗീസ് ബോംബെറിഞ്ഞ് സ്വന്തം വാഹനം തന്നെ കത്തിച്ചതെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. വിനുകുമാറും ഷിജുവുമായി പരിചയപ്പെടാന്‍ ഇടയാക്കിയത് വിവാദ നായകനായ ദല്ലാളാണ്. വിവാദ ദല്ലാള്‍ ഷിജുവിനെ സരിത നായരുമായി പരിചയപ്പെടുത്തി. തന്റെ സന്തത സഹചാരിയായ വിനുകുമാറിനെ സരിത ഷിജുവിന് പരിചയപ്പെടുത്തി.
ഇവര്‍ എറണാകുളത്തെ വിവാദ ദല്ലാളിന്റെ ഫ്‌ളാറ്റില്‍വച്ച് ഗൂഢാലോചന നടത്തിയ ശേഷം കൊല്ലത്തെത്തി ഷിജുവിന്റെ വാഹനത്തിന് ബോംബെറിഞ്ഞു. എന്നാല്‍ ഉടന്‍ പൊലീസ് സ്ഥലത്തെത്തിയതോടെ പദ്ധതി വിജയിച്ചില്ല.എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ തെളിവ് പൊലീസിന്റെ പക്കലില്ല. കേസ് തെളിയിക്കാന്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഷിജുവിന്റെ ഇ.എം.സി.സി കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരുന്നു. 5000 കോടിയുടെ അഴിമതി ആരോപണമായിരുന്നു പിണറായി സര്‍ക്കാരും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും നേരിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രാഷ്ര്ടീയഗൂഢാലോചനയുടെ ഭാഗമായാണു കാര്‍ ആക്രമിച്ചതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. തിരുവനന്തപുരം സ്വദേശി വിനുകുമാറിനെ തിരുവനന്തപുരത്തുനിന്നും ഇവരുടെ സഹായി ശ്രീകാന്തിനെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിതനായ കൃഷ്ണകുമാറെന്ന മറ്റൊരു പ്രതിയും പോലീസിന്റെ വലയിലുണ്ട്.
സോളാര്‍ വിവാദനായിക സരിതാ എസ്. നായരുടെ മുഖ്യസഹായി വിനുകുമാറാണു ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കിയതെന്നാണു പോലീസ് കണ്ടെത്തല്‍.
തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം കാക്കനാട്ടെ ഫഌറ്റില്‍ ഗൂഢാലോചന നടന്നെന്നാണു നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീക്കാനായിരുന്നു പദ്ധതി.
വിവാദ ദല്ലാളിനു വിനുകുമാറിനെ പരിചയപ്പെടുത്തിയതു സരിതയാണെന്നും പോലീസ് സംശയിക്കുന്നു. കൊട്ടിയത്ത് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ മദ്യപാനസദസില്‍ ഷിജുവിന്റെ ഡ്രൈവറില്‍നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇതിന്റെ പിന്നില്‍ കളിച്ചവര്‍ ആരാണെങ്കിലും പുറത്ത് വരും.
https://www.facebook.com/Malayalivartha






















