400 ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകളുമായി അമേരിക്കയുടെ സൂപ്പര്‍ ഗ്യാലക്സി മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങി

പറഞ്ഞ വാക്ക് പാലിച്ച് അമേരിക്ക. കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് ഏറെ സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങി . 400 ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയുമായാണ് സൂപ്പര്‍ ഗ്യാലക്സി മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനം ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി എത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സഹായവുമായി ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു . 70 വര്‍ഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക്ക നില്‍ക്കുന്നു- ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.
മൂന്ന് ലക്ഷത്തിലേറെ രോഗികളാണ് ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓക്സിജന്റെ കുറവ് മൂലം നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അമേരിക്ക, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സഹായ ഹസ്തവുമായി എത്തിയത്.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തില്‍ യുഎസിനെ കൂടാതെ ജര്‍മ്മനി, ന്യൂസിലാന്‍ഡ, സൗത്ത് കൊറിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളാണ് സഹായവുമായി എത്തിയത്.
കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് നാൽപ്പതിലേറെ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ സിലിൻഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള പറഞ്ഞു.
അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ, അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്.
മെഡിക്കൽ ഉപകരണങ്ങളും മരുന്നുമായി അമേരിക്കയിൽനിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ വെള്ളിയാഴ്ചയോടെയും മൂന്നാമത്തേത് മേയ് മൂന്നിനും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയിൽനിന്ന് രണ്ടു വിമാനങ്ങളിൽ ഓക്സിജൻ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും എത്തി. യു.എ.ഇ.യിൽനിന്നുള്ള സഹായങ്ങളുമെത്തി.
അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളിൽ വിമാനങ്ങളെത്തും. ഓക്സിജനും അതുത്പാദിപ്പിക്കാനുള്ള ഉപകരണങ്ങൾക്കുമാണ് സഹായങ്ങളിൽ ഇന്ത്യ മുൻതൂക്കം നൽകുന്നത്.
https://www.facebook.com/Malayalivartha






















