ട്രെയിനിൽ യുവതിക്ക് നേരെ ഉണ്ടായ ആക്രമണം; പ്രതി ബാബുകുട്ടൻ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന, പ്രതിയെ പൊക്കാൻ ഇരുപതംഗ സംഘം

മുളന്തുരുത്തിക്ക് സമീപം ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ബാബുക്കുട്ടൻ ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് സൂചന. പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. അതേസമയം, ബാബുക്കുട്ടൻ പൊലീസ് കസ്റ്റഡിയിലാണെന്നും ചില സൂചനകളുണ്ട്.
ബുധനാഴ്‌ച ഓടി കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമിച്ച് കവര്‍ച്ച നടത്തിയയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ചാടിയ സംഭവത്തില്‍ പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കേസ് അന്വേഷണത്തിന് റെയില്‍വേ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്‌മെന്റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു.
സ്‌ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്കാണ് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.
പ്രതിയായ ബാബുക്കുട്ടൻ പല കേസുകളിലും പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha






















