ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 45ാം റാങ്ക്; സഫ്‌ന നസറുദ്ദീൻ ഇനി മലപ്പുറം ജില്ലയുടെ സബ് കളക്ടര്‍; പരിശീലനം പൂര്‍ത്തിയാക്കി ഉടനെ നടന്ന ആദ്യ നിയമനം

കഠിനാധ്വാനത്തിലൂടെ ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 45ാം റാങ്ക് നേടിയ തിരുവനന്തപുരം പേയാട് സ്വദേശിനി സഫ്‌ന നസറുദ്ദീൻ ഇനി മലപ്പുറം ജില്ലയുടെ സബ് കളക്ടര്‍. പരിശീലനം പൂര്‍ത്തിയാക്കി എത്തിയ ഉടനെ നടന്ന ആദ്യ നിയമനമാണ് .
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും കരസ്ഥമാക്കിയാണ് സഫ്ന നസ്റുദ്ദീന്‍ ഈ പദവിയില്‍ എത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. 2019 ബാച്ച് സിവില്‍ സര്‍വ്വീസ് ജേതാവായിരുന്നു സഫ്ന .
തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സഫ്‌നയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സിബിഎസ്‌ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്കോടെയാണ് സഫ്‌ന പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്താണ് ഐഎഎസ് പരിശീലനം നടത്തിയത്.
ആദ്യ ശ്രമത്തില്‍ തന്നെ ഐഎഎസ് കരസ്ഥമാക്കിയ സമയം സഫ്‌നയ്ക്ക് 23 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ . ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വീസുകാരിയായിരിക്കുകയാണ് സഫ്‌ന. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്ന് സഫ്‌ന വ്യക്തമാക്കിയിരുന്നു.
സിവില്‍ സര്‍വിസ് ബാലികേറാമലയൊന്നുമല്ല. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാകണം പഠനം. എല്ലാവര്‍ക്കും ഓരോ തെറ്റുകുറ്റങ്ങള്‍ ഉണ്ടായിരിക്കും. അത് തിരുത്തി മുന്നോട്ടുപോയാല്‍ വിജയം ഉറപ്പാണ്. സിലബസ് അനുസരിച്ച് ചിട്ടയായ പഠനമായിരുന്നു തന്റെ രീതിയെന്ന് സഫ്‌ന പറഞ്ഞിരുന്നു .
തന്റെ പ്രശ്‌നങ്ങളെന്താണെന്ന് മനസിലാക്കി ശേഷമായിരുന്നു പഠനം തുടങ്ങിയത് . എഴുതുമ്പോഴും അഭിമുഖത്തിന് സമീപിക്കുേമ്പാഴുമെല്ലാം ഓരോ പോരായ്മകൾ തനിക്കുണ്ടായിരിക്കുന്നുവെന്നും സഫ്ന വ്യക്തമാക്കി .
ഇവയെല്ലാം മുന്നില്‍ കണ്ടശേഷമായിരുന്നു പഠനം. കൃത്യമായ പഠനമാണ് സിവില്‍ സര്‍വിസിന് ആവശ്യം. രണ്ടു ദിവസം പഠിച്ചശേഷം മാറ്റിവെച്ചാല്‍ ഒരിക്കലും വിജയം നേടാന്‍ കഴിയില്ല. ഒരു ദിവസം ഇത്രയും പഠിച്ചുതീര്‍ക്കുമെന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരിക്കണം പഠിക്കേണ്ടുന്നതെന്നും സഫ്ന പറഞ്ഞു . ക്ലാസുകള്‍ ഒന്നും മുടക്കിയിരുന്നില്ല.
പരിശീലനത്തിന് ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം ഡീആക്ടിവേറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. സഫ്‌നയ്ക്ക് സ്‌കൂള്‍ പഠനകാലം തൊട്ടേ മനസിലുണ്ടായിരുന്നതായിരുന്നു സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യം.
റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ഹാജ നസറുദ്ദീന്റെയും കാട്ടാക്കട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ടൈപിസ്റ്റായ എ.എന്‍ റംലയുടെയും മകളാണ് സഫ്‌ന. സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള സഫ്‌നയുടെ ശ്രമങ്ങളില്‍ സഹോദരിമാരായ ഫര്‍സാനയും ഫസ്‌നയും പുര്‍ണപിന്തുണയുമായി ഒകൂടെയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















