നല്ല ഒന്നാന്തരം പോലീസ്! അടുത്ത റിപ്പബ്ളിക്ക് ദിനത്തിൽ നമുക്ക് പറ്റുമെങ്കിൽ ഇവർക്ക് ഒരു പത്മശ്രീ വാങ്ങി കൊടുക്കണം... മറക്കരുത്

പറ്റിയ പറ്റ് നമ്മുടെ മുൻ ഡി ജി പി ആർ. ശ്രീലേഖക്കാണ്. സംഗതി ഡി ജി പി യൊക്കെ ആണെങ്കിലും ഏതോ ഒരു തക്കിട തരികിട സൈറ്റിൽ നിന്നും അവർ ഒരു ഇയർ ഫോൺ വാങ്ങി. കിട്ടിയത് ഏതോ പഴകി ദ്രവിച്ച സാധനം. ഓൺലൈൻ തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി മ്യൂസിയം പൊലീസില്‍ ഒരു പരാതി നൽകി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലീസിനെ വിമര്‍ശിച്ച് ശ്രീലേഖ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ഒടുവിൽ ശ്രീലഖയ്ക്ക് കേടായ ഹെഡ്സെറ്റ് നല്‍കി പണം തട്ടിയ ഇകാർട്ട് പ്രതിനിധിയെ പൊലീസ് പിടികൂടി.
പിടിച്ചത് ആരെയാണെന്നറിയുമോ? മാസം അയ്യായിരം രൂപക്ക് ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ.ഇയാൾ ഒരു ഡെലിവറി ബോയ് മാത്രമാണ്. ഇയാൾക്ക് ശ്രീലേഖയെ വലിപ്പിച്ച സൈറ്റുമായി യാതൊരു ബന്ധവുമില്ല.ഉദാഹരണത്തിന് പോസ്റ്റ് മാൻ നമുക്ക് ഒരു ക്വരിയർ കൊണ്ടുവരികയാണെന്ന് കരുതുക. അയാൾക്കറിയില്ല കവറിൽ എന്താണെന്ന്. കവറിൽ മൂർഖൻ പാമ്പ് ആണെങ്കിൽ പോസ്റ്റ് മാനെ പ്രതിയാക്കാൻ പറ്റുമോ? അതാണ് പോലീസ് ചെയ്തത്.
സംസ്ഥാന പൊലീസിൽ നിന്ന് ആദ്യവനിതാ ഡിജിപിയായി നാല് മാസം മുൻപ് വിരമിച്ച ആർ ശ്രീലേഖ സ്വന്തം അനുഭവം വച്ച് പൊലീസിന്റെ കാര്യക്ഷമത ചോദ്യം ചെയ്ത് ഇട്ട പോസ്റ്റാണ് വിവാദമായത്. ഓൺലൈൻ തട്ടിപ്പിലൂടെ 1700 രൂപ നഷ്ട്ടമായ വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാതി. ഏപ്രിൽ ആറിന് ബ്ലൂടൂത്ത് ഇയർഫോൺ ഓൺലൈനിൽ ബുക്ക് ചെയ്ത ശ്രീലേഖയ്ക്ക് ഏപ്രിൽ 14ന് കൊണ്ടുവന്നത് പഴയ ഹെഡ്ഫോൺ ആണത്രേ.
ഉടൻ പാഴ്സൽ കൊണ്ടുവന്ന ആളെ വിളിച്ചപ്പോൾ പൊലീസിൽ പരാതി കൊടുത്താലും പണം തിരികെ കിട്ടില്ലെന്ന് പുച്ഛത്തോടെ പറഞ്ഞുവെന്നാണ് മുന്‍ ഡിജിപി പറഞ്ഞത്. പാഴ്സൽ കൊണ്ടു വന്നയാൾ വെബ് സൈറ്റിൻറെ മുതലാളിയല്ലെന്ന കാര്യം ഡിജിപിക്ക് അറിയില്ലായിരിക്കും. ഇ-കാർട്ടിൽ പറ്റിക്കപ്പെട്ടാൽ പണം തിരികെ കിട്ടുന്നത് പ്രയാസമാണ്. അത് മാത്രമാണ് ഡെലിവറി ബോയ് പറഞ്ഞത്
പണം നഷ്ട്ടമായതിനെ മ്യൂസിയം സിഐയെ ഉടൻ വിവരമറിയിച്ചു. പൊലീസ് വെബ് സൈറ്റിലൂടെ പരാതി നൽകുകയും ചെയ്തു. 14 ദിവസം കഴിഞ്ഞിട്ടും നടപടിയായില്ലെന്ന് ശ്രീലേഖ ഫെയ്സ്ബൂക്കിലൂടെ തുറന്ന് പറഞ്ഞു.
സമാന അവഗണന ഇതേ സ്റ്റേഷനിൽ നിന്നും നേരത്തെയും ഉണ്ടായെന്നും മുൻ ഡിജിപി ചൂണ്ടിക്കാട്ടുന്നു. രണ്ടുകേസുകൾ തന്നെ അറിയിക്കാതെ ഏഴുതിത്തള്ളിയെന്നും ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഇകാർട്ട് പ്രതിനിധിയെ കണ്ടെത്തി ശ്രീലേഖക്ക് പണം തിരികെ നൽകിപ്പിച്ചു. ഇകാർട്ട് പ്രതിനിധി എന്നാൽ ക്വരിയർ കൊണ്ടു വരുന്ന പയ്യൻ എന്നാണ് അർത്ഥം. തനിക്ക് ഓൺലൈൻ സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് പിടിക്കപ്പെട്ടയാൾ പോലീസിനോട് ആവർത്തിച്ചെങ്കിലും യാതൊരു ഫലമുണ്ടായില്ല.
പണം തിരികെ കിട്ടില്ലെന്ന പുച്ഛിച്ച ആളെ കൊണ്ട് തന്നെ പൊലീസ് പണം തിരികെ ഏൽപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. അയാൾക്ക് ഒരു പക്ഷേ ഡിജിപിയെ അറിയില്ലായിരിക്കാം.ഏതായാലും ഒരു കഷ്ടകാലം പിടിച്ചവനാണ് കഥാപാത്രം.
തുടർന്ന് കേരളാപൊലീസിനെ പ്രശംസിച്ച് ശ്രീലേഖ പോസ്റ്റും കുറിച്ചു. അതിൽ കുറയ്ക്കരുതല്ലോ. കേരളപൊലീസിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന ഇമെയിൽ വഴിയാണ് ശ്രീലേഖ ആദ്യം പരാതി അയച്ചത്. പിന്നീട് പരാതി നൽകാൻ പൊലീസ് പുതിയ ഇ മെയിൽ ഐഡി നൽകുകയായിരുന്നു.ഐ. ഡി. മാറി പോയി എന്നൊരു വിശദീകരണവും പോലീസ് നൽകിയിട്ടുണ്ട്.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന് കേട്ടിട്ടില്ലേ? അതാണ് നമ്മുടെ പോലീസ് പഴയ ബോസിന് വേണ്ടി ചെയ്തത്.
https://www.facebook.com/Malayalivartha






















