കൊടകര കുഴല്‍പ്പണ കേസ്; മുഖ്യപ്രതികളായ രണ്ടുപേര്‍ അറസ്റ്റിൽ

ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള 3.5 കോടി രൂപ കുഴല്‍പ്പണം കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ പിടിയില്‍. മുഹമ്മദ് അലി, അബ്ദുല്‍ റഷീദ് എന്നിവരാണു കണ്ണൂരില്‍നിന്നു പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അഞ്ചു ലക്ഷം രൂപ വീതം പ്രതിഫലം നല്‍കുമെന്ന് ഓഫര്‍ ലഭിച്ചതിനാലാണ് കൊള്ളയടിക്കാന്‍ നിന്നതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. അബ്ദുല്‍ റഷീദാണ് കുഴല്‍പ്പണക്കടത്ത് കവര്‍ച്ചാ സംഘത്തിനു ചോര്‍ത്തിയത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ 45 ലക്ഷത്തിന്‍റെ ഇടപാട് നടത്തിയതായും പൊലീസ് പറഞ്ഞു.
കോഴിക്കോടുനിന്നു കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന പണമാണ് കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്നത്. പണം കൊണ്ടുവരുന്നതിന്റെ ചുമതല ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ധര്‍മരാജനായിരുന്നു. കുഴല്‍പ്പണം കടത്തിയതിലും കൊള്ളയടിച്ചതിലും ആര്‍എസ്‌എസ്, ബിജെപി നേതാക്കള്‍ക്ക് ബന്ധമുള്ളതായി കഴിഞ്ഞദിവസം തൃശൂര്‍ എസ്പി ജി.പൂങ്കുഴലി വെളിപ്പെടുത്തിയിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്‍മരാജന്‍. ഇയാള്‍ക്കു പണം നല്‍കിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും എസ്പി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റായിരിക്കെ സുനില്‍ നായിക് ട്രഷററായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ധര്‍മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനില്‍ മൊഴി നല്‍കി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.
പണവുമായി പോയ വാഹനത്തിന്‍റെ ഡ്രൈവര്‍ ഷംജീറിനെയും കൂട്ടിയാണ് ധര്‍മരാജന്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അതേസമയം, കുഴല്‍പണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























