തലസ്ഥാനം ഉൾപ്പടെ നാല് ജില്ലകൾ... ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് തന്നെ; വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ടാക്സികൾ ക്രമീകരിക്കാന്‍ അനുവദിക്കും, എടിഎമ്മും അവശ്യ ബാങ്കിങ്ങും സാധിക്കും, മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ...
കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കാസർകോട് മുൻപ് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത് . തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇവിടെ പാലിക്കേണ്ടത് ഇതൊക്കെയാണ്....
1. തീവ്ര രോഗബാധിത മേഖലയില്‍ പുറത്തുനിന്നും ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ഘട്ടം.
2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.
അതോടൊപ്പം തന്നെ കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രദേശത്തുനിന്ന് പുറത്തു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ഡൗൺ എന്ന് പറയുന്നത്. ആവശ്യസര്‍വീസുകള്‍ പ്രവര്‍ത്തിക്കും. പലചരക്ക്, പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായിരിക്കും എന്നതാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ നിന്ന് ലോക്ക്ഡൗണിനെ വ്യത്യസ്തമാക്കുന്നത്.
ഓഫിസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗൺ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്.
എന്നാൽ ട്രിപ്പിൾ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയ സേവനങ്ങൾ ഇവയാണ്...
വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ല. ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കില്ല. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ടാക്സികൾ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിങ്ങും സാധിക്കും. ഡേറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവര്‍ത്തിക്കും. മൊബൈൽ സേവന കടകള്‍ തുറക്കും. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവര്‍ത്തിക്കും. ചരക്ക് വാഹനങ്ങള്‍ക്കും അനുമതി നല്‍കും.
അതേസമയം 2020 ഏപ്രിൽ 10ന് കാസര്‍കോട് 155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. അന്ന് പ്രതിസന്ധി മറികടക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാനും സാധിച്ചിരുന്നു. അത്തരത്തിലുള്ള തന്ത്രങ്ങള്‍ തന്നെയായിരിക്കും ഇനിയും നടപ്പിലാക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽനിന്ന് പുറത്തുപോകരുത്. റോഡുകളില്‍ യാത്ര പരിമിതപ്പെടുത്തുന്നതാണ്. നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha