പ്രിയങ്കയുടെ മരണം: ഉണ്ണിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പ്രിയങ്കയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കായിട്ടില്ലെന്നും പോലീസ്, നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്. പ്രിയങ്കയുടെ കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തീയാകാത്തതെന്നും പോലീസ്. ഉടന്‍തന്നെ ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനാണ് ഉണ്ണി പി.രാജന്‍ദേവ്. രക്ഷാധികാരി ബൈജു,കാറ്റ്, ആട് 2 തുടങ്ങിയ സിനിമകളിലും സീരിയലുകളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കരിക്കകം വിഷ്ണു ഭവനില്‍ ജെ.പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്.
തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.എന്നാല്‍, കഴിഞ്ഞ ദിവസം പ്രിയങ്കയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ, പ്രിയങ്കയെ ഉണ്ണി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രിയങ്കയുടെ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.
2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. വിവാഹശേഷം കാക്കനാട്ട് ഫ്ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണം നല്‍കിയെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മർദ്ദിക്കുന്നത് പതിവായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.അങ്കമാലി പോലീസിന്റെ സഹായത്തോടെ ഇയാളെ ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha