സ്വര്‍ണക്കടത്ത് കേസ് ആവിയാകും... കേരളത്തെ നടുക്കിയ സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത് കേസ് ആവിയാകാന്‍ സാധ്യതയേറെയെന്നു നിയമവിദഗ്ദ്ധര്‍
കേരളത്തെ നടുക്കിയ സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത് കേസ് ആവിയാകാന്‍ സാധ്യതയേറെയെന്നു നിയമവിദഗ്ധര്‍.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, മുന്‍ അറ്റാഷെ റഷീദ് ഖമീസ് അല്‍ ഷെമേലി എന്നിവരെ കസ്റ്റംസ് പ്രതി ചേര്‍ത്തെങ്കിലും അവരെ കേരളത്തില്‍ തിരികെ എത്തിക്കുക അതിദുഷ്‌കരമായ നടപടിയാണ്.
വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി പ്രതി ചേര്‍ത്താലും യുഎഇയുടെ അനുമതി ലഭിക്കാതെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ കേസ് വിചാരണനടത്താനോ കഴിയില്ല. കേരളം വിട്ടുപോയ അല്‍ സാബിയും അല്‍ ഷെമേലിയും ഇന്ത്യയില്‍ തിരികെ എത്താത്ത സാഹചര്യത്തില്‍ വിചാരണ പ്രഹസനമായി മാറും.
സ്വര്‍ണക്കള്ളക്കടത്തിന്റെ വീതം വയ്പുകാരും നടത്തിപ്പുകാരുമായ വിദേശപ്രതികളില്ലാതെ കോടതിയ്ക്കു മുന്നില്‍ തെളിവുകള്‍ നിരത്തുകയും വിചാരണ നടത്തുകയും പ്രായോഗികമല്ല. വ്യക്തമായ തെളിവുകളില്ലാതെ വരുമ്പോള്‍ സ്വപ്നാ സുരേഷും ശിവശങ്കറും ഉള്‍പ്പെടെ പ്രതികള്‍ വെറുതെ വിട്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇറ്റാലിയന്‍ നാവികര്‍ മലയാളികളായ മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ വെടിവെച്ചുകൊന്നതിനു സമാനമായി വിദേശ രാജ്യത്തെ പ്രതികളെ ഇന്ത്യന്‍ കോടതിയിലെത്തി ശിക്ഷിക്കുന്നതിലെ നിയമക്കുരുക്കുകളാണ് സ്വര്‍ണക്കള്ളക്കടത്ത് കേസിലും സംഭവിക്കാനിടയുള്ളത്.
കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാങ്കേതിക അനുമതി മാത്രമാണ് സ്വര്‍ണക്കടത്ത് കേസില്‍ സംഭവിച്ചിരിക്കുന്നത്. കേസിന്റെ വിചാരണവേളയില്‍ യുഎഇ പൗരന്‍മാരായ രണ്ടു പ്രതികള്‍ക്കും ഇന്ത്യയില്‍ എത്തേണ്ടി വരുമോ എന്നതിലും വ്യക്തതയില്ല.
ഇന്ത്യയില്‍ കഴിയുന്നതിനിടെ നിരവധി തവണ തട്ടിപ്പുനടത്തിയതായി കണ്ട് കോണ്‍സുലേറ്റ് ചുമതലക്കാരെ രാജ്യത്തിനു പുറത്തുവിടാതെ അറസ്റ്റു രേഖപ്പെടുത്താനുള്ള നിയമപ്രാബല്യമൊന്നും നമ്മുടെ നിയമവ്യവസ്ഥയിലില്ല. മാത്രവുമല്ല കോണ്‍സുലേറ്റ് പോലുള്ള ഡിപ്ലോമാറ്റിക് സ്ഥാപനവുമായി ബന്ധപ്പെട്ടു നടന്ന കള്ളക്കടത്ത് കേസാണിത്.
കേസ് നടപടികളുടെ ഭാഗമായി ആറുമാസം മുന്‍പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്നാണ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷയെയും നേരിട്ടു വിളിച്ചുവരുത്തി തെളിവുകള്‍ നിരത്തി ചോദ്യംചെയ്യേണ്ടതുള്ള സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തുലോം കുറവാണ്. മാത്രമല്ല അവരുടെ രാജ്യം ഇരുവരെയും ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാനുളള സാഹചര്യവും പരിമിതമാണ്.
ദുബായില്‍ നിന്നെത്തിയ നയതന്ത്ര ബാഗേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് പതിനാലര കോടി രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ പിന്നാലെ ഇതേ കേസില്‍ അറസ്റ്റിലാവുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നിശ്ചലമായ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കസ്റ്റംസ് വീണ്ടും സജീവമാക്കുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വീണ്ടും കുരുക്കിലാകുകയാണ്. ഇതേ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍.ഐ.എ എന്നീ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും പൂര്‍ത്തിയാകാന്‍ ബാക്കിയുണ്ട്.
കേസിലെ അടുത്ത നടപടിയായി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ഖാസിമി, അറ്റാഷെ റാഷിദ് അല്‍ ഹാമിസ് അലി എന്നിവര്‍ക്ക് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് നല്‍കുക. നയതന്ത്ര പരിരക്ഷയുള്ള ബാഗേജെന്ന പേരില്‍ സ്വര്‍ണം കടത്തിയതിനും നികുതിവെട്ടിപ്പിനും നടപടി സ്വീകരിക്കാതിരിക്കാന്‍ 30 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നോട്ടീസ് നല്‍കുക. മറുപടി നല്‍കിയാലും ഇല്ലെങ്കിലും, ഇവര്‍ തിരികെ വന്നാലും ഇല്ലെങ്കിലും കേസില്‍ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസിന് അധികാരമുണ്ടുതാനും.
യു.എ.ഇ കോണ്‍സല്‍ ജനറല്‍, അറ്റാഷെ എന്നിവരുടെ അറിവോടെയും സംരക്ഷണയിലുമാണ് സ്വര്‍ണം കടത്തിയതെന്ന് സ്വപ്നയും സന്ദീപും സരിത്തും മൊഴി നല്‍കിയിരിക്കെ ഇരുവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. നിശ്ചിതശതമാനം വിഹിതം ഓരോ സ്വര്‍ണക്കള്ളക്കടത്തിനും ഇരുവര്‍ക്കും നല്‍കിയിരുന്നതായും മൊഴിയിലുണ്ട്. പിണറായിയുടെ ഒന്നാം സര്‍ക്കാരില്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കേസ്.
സ്വര്‍ണമടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചെടുത്തതിന് പിന്നാലെ വിട്ടുകിട്ടാനായി അന്ന് അറ്റാഷെ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്നതിനു തെഴിവുകളുണ്ട്.
ഒപ്പം ബാഗേജ് പരിശോധനയ്ക്ക് തുറപ്പിക്കാതിരിക്കാനും ഇദ്ദേഹം ശ്രമം നടത്തി. അതേ സമയം തങ്ങളുടെ പൗരന്‍മാരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് യു.എ.ഇ ഭരണകൂടവും അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ നോട്ടീസിന് മറുപടി ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലും കേസ് വിചാരണ വീഴ്ചയില്ലാതെ നടത്തി ഇരുവരെയും ശിക്ഷിക്കുന്നതില്‍ നിയമതടസങ്ങള്‍ പലതാണ്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് പിഴ ഈടാക്കി കസ്റ്റംസ് കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏതാനും മാസംമുമ്പാണ് കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി രാജ്യം വിട്ടത്. സ്വര്‍ണമടങ്ങിയ ബാഗേജ് കസ്റ്റംസ് പിടികൂടിയശേഷം കഴിഞ്ഞ ജൂലൈയില്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ ഷെമില്ല കേരളം വിട്ടിരുന്നു.
സ്വര്‍ണം പിടികൂടിയപ്പോള്‍ ബാഗേജ് യുഎഇയിലേക്ക് തിരിച്ചയക്കാന്‍ അറ്റാഷെ ആവശ്യപ്പെട്ടതും കള്ളക്കടത്തില്‍ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. എന്നിട്ടും അറ്റാഷെ രാജ്യം വിടുന്നത് തടയാന്‍ ശ്രമിച്ചില്ല. ഇരുവരെയും ചോദ്യംചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല.
കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പ്രതിചേര്‍ത്താലും ഇരുവരെയും കാണാനോ ചോദ്യംചെയ്യാനോ യുഎഇയുടെ അനുമതിയില്ലാതെ കസ്റ്റംസിനാകില്ല. യുഎഇയിലുള്ള പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ രാജ്യാന്തര തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്ങിലും ഇതുവരെ പിടികൂടാനായിട്ടില്ല. കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കി കേസ് കള്ളക്കടത്തുകേസ് മാത്രമാക്കി അവസാനിപ്പിക്കാനാകും കസ്റ്റംസ് നീക്കം.
സ്വര്‍ണം കണ്ടുകെട്ടി പിഴയൊടുക്കുന്നതോടെ കേസ് ഇല്ലാതാകും. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അത്തരം ധാരണ ഉണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു. കസ്റ്റംസ് കേസ് അവസാനിക്കുന്നതോടെ എന്‍ഐഎ കേസും ഇല്ലാതാകും.
സ്വര്‍ണക്കടത്തിന് പ്രതിഫലം നല്‍കി യുഎഇയില്‍നിന്ന് 2020 നവംബര്‍മുതല്‍ 21 തവണയാണ് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയത്. ഓരോ തവണ കടത്തിയപ്പോഴും കോണ്‍സുലേറ്റ് അധികൃതര്‍ക്ക് 1500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നാണ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നാ സുരേഷും പി എസ് സരിത്തും സന്ദീപ് നായരും കെ ടി റമീസും ഉള്‍പ്പെടെ ഏതാണ്ട് 24 പ്രതികളാണുള്ളത്.
"
https://www.facebook.com/Malayalivartha