കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം; തൃശൂർ ജില്ലയില്‍ ഇതിനോടകം ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവര്‍ 846778 പേര്‍, 18 നും 44 നും ഇടയില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും, വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം
തൃശൂർ ജില്ലയില്‍ കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം കൈക്കൊണ്ടതായി അധികൃതർ. ഇതിനോടകം തന്നെ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവര്‍ 846778 പേരാണ്. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 679428 ആണ്. രണ്ടാം ഡോസ് 167350 പേരും സ്വീകരിക്കുകയുണ്ടായി. ട്രൈബല്‍ മേഖലകള്‍, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ 18 നും 44 നും ഇടയില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതർ. ഇതിനായി വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത നിലനില്‍ക്കെ ശേഷിക്കുന്ന വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ക്യാമ്പ് നടത്തി വാക്സിന്‍ നല്‍കും. ഹോട്ടല്‍, റസ്റ്റോറന്റ് ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായിരിക്കും.
അതോടൊപ്പം തന്നെ കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളിലും സര്‍ക്കാര്‍ ജീവനക്കാരിലും വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഉടന്‍ അതു ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ലിസ്റ്റ് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാര്‍, പള്ളി, മസ്ജിദുകളിലെ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരില്‍ വാക്സിനെടുക്കാത്തവര്‍ക്കും വാക്സിന്‍ ഉടന്‍ ലഭ്യമാക്കുന്നതായിരിക്കും.
വാക്സിന്‍ സ്വീകരിച്ചവര്‍:
വിഭാഗം - ഫസ്റ്റ് ഡോസ് - സെക്കന്റ് ഡോസ് എന്ന ക്രമത്തില്‍
ആരോഗ്യപ്രവര്‍ത്തകര്‍ - 46,223 - 38,795
മുന്നണി പോരാളികള്‍ - 37,285 - 23,831
45 വയസ്സിന് മുകളിലുളളവര്‍ - 5,75,419 - 1,04,718
18-44 വയസ്സിന് ഇടയിലുളളവര്‍ - 20,491 - 06
ആകെ - 6,79,428 - 1,67,350
https://www.facebook.com/Malayalivartha