ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്:ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്:ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല:പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല:പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകു: ആരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻ

സി.കെ. ജാനുവുമായി ബന്ധപ്പെട്ട് വമ്പൻ ആരോപണങ്ങളാണ് കെ സുരേന്ദ്രൻ അഭിമുഖീകരിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരണമായി അദ്ദേഹം രംഗത്തുവന്നിരിക്കുകയാണ്.സികെ ജാനുവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല, പണം ആവശ്യപ്പെട്ടിട്ടുമില്ല- എന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്.. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകു.
സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബി.ജെ.പി. നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ ഭാഗമായിട്ട് ഉണ്ടായതാണെന്നും കെ സുരേന്ദ്രൻ പറയുന്നു.
പ്രസീത വിളിച്ചപ്പോൾ അനുഭാവപൂർമായി കാര്യങ്ങൾ കേട്ടു. സംഘടനാ സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള പലരും വിളിക്കും. ബി.ജെ.പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയതെല്ലാം ഡിജിറ്റൽ ട്രാൻസാഷൻ മുഖേന വ്യവസ്ഥാപിത മാർഗത്തിലാണ്. ശബ്ദരേഖ മാത്രം കേട്ടുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനാണ് നീക്കമെങ്കിൽ തനിക്ക് ഒന്നും പറയാനില്ല.
തിരഞ്ഞെടുപ്പിൽ അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു. സി.കെ. ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും
എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നത്. സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപണ കേസിലും ബിജെപിക്ക് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha