പാറശാല എഫ്സിഐയിൽ റേഷൻ ധാന്യകൊള്ള.... 2. 5 ലക്ഷം കിലോ റേഷനരിയും ഗോതമ്പും കടത്തി...

ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ നിന്ന് 2.5 ലക്ഷം കിലോ റേഷൻ ഗോതമ്പും റേഷനരിയും കൊള്ളയടിച്ച് തലസ്ഥാന ജില്ലയിലെ വിവിധ സ്വകാര്യ ഗോഡൗണിലേക്ക് കടത്തിയ കേസിൽ വ്യാപാരികളെയും സ്വകാര്യ ഗോഡൗൺ മുതലാളിമാരേയും ഹാജരാക്കാൻ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
വ്യാപാരികളും സ്വകാര്യ ഗോഡൗൺ ഉടമകളുമായ കളിയിക്കാവിള സ്വദേശി ഷേയ്ക്ക് ഉസ്മാൻ , ഐങ്കാമം സ്വദേശി അബ്ദുൾ ലത്തീഫ് , മാലിക്ക് മുഹമ്മദ് എന്ന പട്ടണം സാഹിബ് പീരു മുഹമ്മദ് , ബാലരാമപുരം ഉച്ചക്കട സ്വദേശി സുനിൽ കുമാർ എന്നിവരെയാണ് റേഷൻ ധാന്യ കള്ളക്കടത്ത്' കേസിൽ ഹാജരാക്കേണ്ടത്.
എഫ് സി ഐ റേഷൻ കൊള്ളയടി കേസിലെ പ്രതികളെ ഹാജരാക്കാൻ പാറശാല , ബാലരാമപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരോടാണ് കോടതി ഉത്തരവിട്ടത്.
2013 ഫെബ്രുവരി 8 നാണ് കേസിനാസ്പദമായ റേഷൻ കൊള്ള നടന്നത്. ജില്ലയിലെ വിവിധ സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ച 3,100 ചാക്ക് റേഷൻ ഭക്ഷ്യ ധാന്യങ്ങൾ പിടിച്ചെടുത്തത്.
ചിറയിൻകീഴ് , നെയ്യാറ്റിൻകര താലൂക്കുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ നടത്തിയ റെയ്ഡിലാണ് റേഷൻ അരിയും ഗോതമ്പും പിടികൂടിയത്.
ജില്ലാ സപ്ലെ ഓഫീസർ പോലീസിന് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്യുകയും അഞ്ച് കടത്ത് ലോറികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പാറശാലയിലെ ഇഞ്ചി വിള, വന്യക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിലും കളിയിക്കാവിളയിലെ രണ്ട് അരിക്കട ഗോഡൗണുകളിലും ബാലരാമപുരം ഉച്ചക്കടയിലെ സ്വകാര്യ ഗോഡൗണിലുമാണ് ഒരേ സമയം സിവിൽ സപ്ലൈസ് , പോലീസ് സംയുക്ത റെയ്ഡ് നടന്നത്.
ലോറികളിൽ കൊണ്ടു വന്ന എഫ് സി ഐ മുദ്ര പതിച്ച ചാക്കുകളിലുള്ള റേഷനരിയും ഗോതമ്പും ഇറക്കുകയും മറ്റു ചാക്കുകളിലേയ്ക്കും മാറ്റുമ്പോഴുമായിരുന്നു റെയ്ഡ്.
നെയ്യാറ്റിൻകര താലൂക്കിലെ അമരവിള, കാരാളി, പൂവാർ എഫ് സി ഐ ഗോഡൗണുകളിൽ നിന്നാണ് ഇവ കടത്തിയത്. റേഷൻ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട ഭക്ഷ്യധാന്യങ്ങളാണ് കടത്തിയത്.
ബിപിഎൽ കാർഡുടമകൾക്ക് ഒരു രൂപക്കും എ പി എല്ലുകാർക്ക് രണ്ടു രൂപക്കു നൽകുന്നതും വിപണിയിൽ പാക്കറ്റ് അരിയായി കിലോയ്ക്ക് 40 രൂപ വരെ വിൽക്കുന്ന അരിയും 53 രൂപ വരെ വിൽക്കുന്ന ഗോതമ്പുമാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha