നെഞ്ചത്ത് കൈവച്ച് ജനങ്ങൾ... കെട്ടിയ രക്ഷാവലയം ഭേദിച്ച് കൊവിഡ് മരണങ്ങൾ.... കൊവിഡ് കേസുകൾ സ്ഥിരതയാർജ്ജിച്ചു....
കേരളത്തിൽ കേസുകൾ ഇപ്പോൾ 15,000ത്തിനടുത്ത് തന്നെ തുടർന്ന് പോരുകയാണ്. ഭരണകൂടവും ആരോഗ്യ പ്രവർത്തകരും കൊവിഡിനെ പിടിച്ച് കെട്ടാൻ പടിച്ച പണി പതിനെട്ടും നോക്കുകയാണ്. എന്നാൽ കേസുകൾ ഏകദേശം ഒരു പോലെ തന്നെ നിൽക്കുമ്പോഴും മരണങ്ങൾ വ്യതിചലിച്ചു കൊണ്ടേയിരിക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ കാണുവാൻ സാധിക്കുന്നത്. എന്നാൽ മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. ജനങ്ങളിൽ ഇപ്പോൾ ഏറെ പരിഭ്രാന്തി പരത്തുന്നതും ഇപ്പോൾ ഇത് തന്നെയാണ്.
കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നും കേസുകളിൽ ഒന്നാമതായി നിൽക്കുന്നത് തിരുവനന്തപുരം ജില്ല തന്നെയാണ്. 7 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. ഏറെ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ലോക്ക്ഡൗൺ ഫലപ്രദമായി ഉപയോഗിച്ചിട്ടും മരണങ്ങൾ പിടിച്ചു കെട്ടാനാകാത്തത് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. ഇതോടെ ആകെ മരണം 10,631 ആയി ഉയർന്നിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,35,298 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,42,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,80,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഇത്കൂടാതെ കോവിഡ് രണ്ടാം തരംഗത്തില്‍ ദൈനംദിന രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു വരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഉത്കണ്ഠയിലാണ് രാജ്യം ഇപ്പോൾ.
കുട്ടികളെയാണ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ദരുടെ അഭിപ്രായവും. ഈ സാഹചര്യത്തില്‍ കൂടിയാണ് കുട്ടികള്‍ക്കിടയിലെ കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പട്ടിക ബുധനാഴ്ച രാത്രി കേന്ദ്രം പുറത്തിറക്കിയത്.
അതേസമയം, കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
ആറു മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. എന്നാൽ കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയ്ഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.
18 വസയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ ഉപയോഗത്തിന് പാര്‍ഷശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha