കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരിഗണിക്കും

കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന കൗൺസിലർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാണ് ആവശ്യം.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ, വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതന് ജൂലൈ 24നകം വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. ബി.ജെ.പിയുടെ മറ്റു കൗൺസിലർമാരെയും അയോഗ്യരാക്കിയിരുന്നെങ്കിലും അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. കാപ്പാ ചുമത്തപ്പെട്ട പ്രതിക്ക് ഇത്തരമൊരു സാങ്കേതിക ഇളവ് നൽകുന്നതിന് നിയമപരമായ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സുഗതന്റെ ജാമ്യഹർജി കോടതി നേരത്തെ തള്ളിയതാണ്.
അതേസമയം, സുഗതന് വീണ്ടും തിരിച്ചടിയായി ആറു മാസത്തെ കാപ്പാതടവ് ശിക്ഷ, കാപ്പാ ഉപദേശക സമിതി ശരിവെച്ചു. ഇതോടെ അടുത്ത ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിനും സുഗതന് നിയമപരമായ വിലക്കുണ്ട്. ഇനി ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ സുഗതന് മുന്നിൽ വഴിയില്ല. ഉപദേശക സമിതി തീരുമാനം ചോദ്യംചെയ്തുള്ള അപേക്ഷ ഹൈക്കോടതി തള്ളിയാൽ സുഗതൻ ജയിലിൽ തുടരേണ്ടിവരും. അങ്ങനെയായാൽ കൗൺസിലർ സ്ഥാനം നഷ്ടമാകും.കഴിഞ്ഞ മാസമാണ് കടുത്ത അക്രമക്കേസുകളിൽ പ്രതിയായ സുഗതനെ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടകീയമായി അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha



























