കാമുകന്റെ വീട്ടിലെ യുവതിയുടെ ഒളിവ് ജീവിതം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍; നെന്മാറ സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

നെന്മാറ അയിലൂരില്‍ 11 വര്‍ഷത്തോളം കാമുകന്റെ വീട്ടില്‍ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. അയിലൂര്‍ സ്വദേശി റഹ്മാന്റെ വീട്ടില്‍ കാമുകിയും അയല്‍വാസിയുമായ സജിത റഹ്മാനൊപ്പം ഒളിവില്‍ കഴിഞ്ഞ സംഭവം ജൂണ്‍ ഏഴിനാണ് പുറം ലോകം അറിയുന്നത്. ഇങ്ങനെ കഴിഞ്ഞതില്‍ എന്തെങ്കിലും തരത്തില്‍ ഭീഷണിയോ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ പരിശോധിയ്ക്കും.
സംഭവത്തില്‍ നെന്മാറ സിഐയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. യുവതിക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തണമെന്നും കൗണ്‍സലിംഗ് നല്‍കണമെന്നും കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. അടുത്ത ദിവസം യുവതിയെ നേരില്‍കണ്ട് മൊഴിയെടുക്കുമെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. റഹ്മാനോടൊപ്പം സജിത ഒളിവില്‍ കഴിഞ്ഞത് ഏകദേശം 11 വര്‍ഷക്കാലമാണ്.
2021 ജൂണ്‍ 7 നാണ് അയിലൂര്‍ കാരക്കാട്ട് പറമ്ബ്സ്വദേശി റഹ്മാന്റെയും സജിതയുടെയും ജീവിതം ലോകം അറിയുന്നത്. ആ സംഭവത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇങ്ങനെ, മൂന്നു മാസം മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും ആത്തിക്കയുടെയും മകന്‍ റഹ്മാനെ കാണാതാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ മാര്‍ച്ച് 10ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 7, തിങ്കളാഴ്ച റഹ്മാന്‍ സ്കൂട്ടറില്‍ പോവുന്നത് ജ്യേഷ്ഠന്‍ ബഷീര്‍ നെന്മാറ ടൗണില്‍ വെച്ച് കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
റഹ്മാനെ തന്റെ വാഹനത്തില്‍ പിന്തുടര്‍ന്ന ബഷീറിനെ കബളിപ്പിച്ച് റഹ്മാന്‍ കടന്നു കളഞ്ഞതോടെ, ഇക്കാര്യം ബഷീര്‍ പൊലീസിനെ അറിയിക്കുന്നു. പൊലീസ് നെന്മാറ ടൗണില്‍ നിന്നു തന്നെ റഹ്മാനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താന്‍ ഭാര്യയോടൊപ്പം നെന്മാറയ്ക്ക് സമീപം വിത്തിനശ്ശേരിയില്‍ വാടകയ്ക്ക് താമസിയ്ക്കുകയാണെന്ന് റഹ്മാന്‍ വ്യക്തമാക്കി. പൊലീസ് വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തി. പത്തു വര്‍ഷം മുന്‍പ് കാണാതായ റഹ്മാന്‍്റെ വീടിന്‍്റെ തൊട്ടടുത്ത് താമസിച്ചിരുന്ന സജിത ആയിരുന്നു ഭാര്യ.
റഹ്മാന്റെ മുറിയിലായിരുന്നു കഴിഞ്ഞ പത്തു വര്‍ഷമായി സജിത താമസിച്ചിരുന്നത്. ആ വീട്ടിലെ ഒരാളും അറിയാതെ റഹ്മാനെ പ്രണയിച്ചിരുന്ന സജിത, പത്തുവര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങി. റഹ്മാന്‍ ആരുമറിയാതെ സജിതയെ തന്‍്റെ മുറിയില്‍ പാര്‍പ്പിച്ചു. ഇവര്‍ ഇവിടെ മൂന്ന് മാസം മുന്‍പ് വരെ ഒരുമിച്ച് താമസിച്ചു. ഒടുവില്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഇരുവരും വിത്തനശ്ശേരിയിലേയ്ക്ക് മാറുകയായിരുന്നു.
റഹ്മാന്‍്റ മുറിയുടെ വാതിലിന് പുറമെ ജനലിലൂടെയും പുറത്തേക്ക് കടക്കാനുള്ള വഴി ഉണ്ടാക്കിയിട്ടുണ്ട്. ജോലിയ്ക്ക് പോയിരുന്ന സമയം സജിതയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആരും അറിയാതെ ഈ മുറിയില്‍ എത്തിച്ച ശേഷമാണ് റഹ്മാന്‍ പോയിരുന്നത്. മുറിയില്‍ ടി വിയുണ്ട്. പകല്‍ സമയം ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ടി വി കാണും. റഹ്മാന്‍ വീട്ടിലെത്തിയാല്‍ ടി വി യുടെ ശബ്ദം കൂട്ടി വെച്ച് ഇവര്‍ സംസാരിയ്ക്കും.
വാതിലിന് ഇലക്‌ട്രോണിക് ലോക്ക് ഘടിപ്പിച്ചിരുന്നു. ഇതില്‍ തൊട്ടാല്‍ ഷോക്കടിയ്ക്കുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തി. സജിത കുളിയ്ക്കുകയും, മറ്റു പ്രാഥമിക കാര്യങ്ങള്‍ ചെയ്തിരുന്നതും വീട്ടുകാര്‍ ഉറങ്ങിയ ശേഷമാണെന്നും റഹ്മാന്‍ പറയുന്നു. റഹ്മാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു. എല്ലാം ശരിയാണെന്ന് കേസ് അന്വേഷിച്ച നെന്മാറ സിഐ ദീപകുമാര്‍ പറഞ്ഞു.
ആദ്യം അവിശ്വാസം തോന്നിയെങ്കിലും പിന്നീട് ഇരുവരും പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കേണ്ട അവസ്ഥയാണെന്ന് വാര്‍ഡ് മെമ്ബര്‍ പുഷ്പാകരന്‍ വ്യക്തമാക്കി. എന്തായാലും പത്തു വര്‍ഷം മുന്‍പ് കാണാതായ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സജിതയുടെ അച്ചന്‍ വേലായുധനും, അമ്മ ശാന്തയും. മകള്‍ മരിച്ചുവെന്നാണ് കരുതിയത്. ഇവിടെ തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ഇരുവരും കണ്ണ് നിറഞ്ഞ് പറയുന്നു.
ഇതൊക്കെയാണെങ്കിലും റഹ്മാന്‍്റെ വീട്ടുകാര്‍.. ഇതെല്ലാം കെട്ടുകഥയാണെന്നാണ് പറയുന്നത്. റഹ്മാന്‍ നുണ പറഞ്ഞ് കുടുംബത്തെ അപമാനിയ്ക്കുന്നുവെന്ന് പിതാവ് മുഹമ്മദ് കനിയും ഉമ്മ ആത്തിക്കയും പറയുന്നു. വലിയ രോഷത്തിലാണ് ഈ കുടുംബം.
https://www.facebook.com/Malayalivartha