ഒന്നുമേ തെരിയാത്... അടുത്തകാലത്തൊന്നും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വലിയ റോള്‍ കിട്ടില്ലെന്നായതോടെ എ, ഐ ഗ്രൂപ്പുകാര്‍ മറുകണ്ടം ചാടി സുധാകരന്‍ പക്ഷത്തേക്ക്; ഒരധികാരവുമില്ലാത്ത ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ആര്‍ക്ക് വേണം
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്നാല് സീറ്റ് കിട്ടിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരമ ദയനീയമായിരുന്നേനെ. ബിജെപി വളര്‍ന്നാല്‍ കോണ്‍ഗ്രസുകാര്‍ പലരും ബിജെപിയില്‍ പോകുമെന്ന് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തന്നെ പറഞ്ഞതാണ്.
സുധാകരനെ പ്രസിഡന്റാക്കിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന തരത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എട്ടുകാലില്‍ പൊട്ടിയതോടെ എല്ലാവരും ബിജെപി മോഹം ഉപേക്ഷിച്ചു.
അതേസമയം സംസ്ഥാന കോണ്‍ഗ്രസിനെ നിയന്ത്രിച്ചിരുന്ന എ., ഐ ഗ്രൂപ്പുകളില്‍നിന്നു മധ്യനിര നേതാക്കളുടെ കൂട്ടപ്പലായനം. പ്രതിപക്ഷനേതാവ്, കെ.പി.സി.സി. പ്രസിഡന്റ് നിയമനങ്ങളില്‍ ഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് തള്ളിയതോടെയാണു പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനു പിന്തുണയുമായി ഇരു ഗ്രൂപ്പില്‍നിന്നും ഒഴുക്കു തുടങ്ങിയത്. ഗ്രൂപ്പുകളുടെ ഭാഗമായിരുന്നിട്ടും ഭാരവാഹിത്വം പോലും കിട്ടാതിരുന്നവരാണു ഭൂരിപക്ഷവും.
എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു പറയുമ്പോഴും കേരളത്തില്‍ ഗ്രൂപ്പ് നേതാക്കളായിരുന്നു പാര്‍ട്ടിയുടെ അവസാനവാക്ക്. പലപ്പോഴും ഇവരുടെ നിലപാട് അംഗീകരിക്കാന്‍ മാത്രമേ ഹൈക്കമാന്‍ഡിനു കഴിയുമായിരുന്നുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എല്ലാ ഡി.സി.സികളും അഴിച്ചുപണിയാനുള്ള നീക്കം പോലും ഹൈക്കമാന്‍ഡിന് ഉപേക്ഷിക്കേണ്ടിവന്നത് ഗ്രൂപ്പ് നേതാക്കള്‍ക്കു വഴങ്ങിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയം നേരിട്ടതോടെയാണ് പ്രബല ഗ്രൂപ്പുകളെ വെട്ടി പുതിയ നേതൃത്വത്തിനു ചുമതല കൈമാറിയത്.
അനുഭവസമ്പത്തിന്റെ ബലത്തില്‍ തലമുറമാറ്റത്തിനു തടയിടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്തു. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ത്തന്നെ എ, ഐ. ഗ്രൂപ്പുകളില്‍നിന്നു കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി എത്തിയതോടെ അതു കുത്തൊഴുക്കായി. പുതിയ നേതൃത്വത്തിന്റെ വരവോടെ എ, ഐ ഗ്രൂപ്പുകള്‍ അസ്തമിച്ചെന്നു പറയുന്നവര്‍ ഏറെയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പേരിനു നിലനിന്നേക്കും. എന്നാല്‍ കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും ചെന്നിത്തലക്യാമ്പ് വിട്ടതോടെ ഐ ഗ്രൂപ്പ് അമ്പേ തളരും.
തകര്‍ന്നുപോയ സംഘടനാ സംവിധാനത്തിന് ഊര്‍ജം നല്‍കാന്‍ ഡി.സി.സി. തലത്തിലടക്കം സമഗ്ര അഴിച്ചുപണി വരുന്നതോടെ ഗ്രൂപ്പുസമവാക്യങ്ങള്‍ മാറിമറിയും. ഇനി സുധാകരന്‍സതീശന്‍ വിഭാഗവും ഉമ്മന്‍ ചാണ്ടിരമേശ് ചെന്നിത്തല അച്ചുതണ്ടും തമ്മിലാകും ബലപരീക്ഷണം.
അതേസമയം കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ച ശേഷം ആദ്യമായി ജില്ലയിലെത്തിയ കെ.സുധാകരനു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവേശപൂര്‍ണമായ സ്വീകരണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം, സ്വീകരണമോ ആള്‍ക്കൂട്ടമോ പാടില്ലെന്നു ഡിസിസി നിര്‍ദേശിച്ചിരുന്നെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു നഗരത്തിലേക്കുള്ള യാത്രയ്ക്കിടെ വായത്തോട്, ചാലോട്, കൂടാളി തുടങ്ങി പത്തിടങ്ങളില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി.
പടക്കം പൊട്ടിച്ചും പതാക വീശിയുമാണു പ്രവര്‍ത്തകര്‍ വരവേറ്റത്. എല്ലാ സ്ഥലത്തും നിര്‍ത്തി, പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. 12ന് എത്തിയ സുധാകരനെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍, കോണ്‍ഗ്രസ് നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, വി.എ. നാരായണന്‍, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എടയന്നൂരില്‍ രക്തസാക്ഷി എസ്.പി.ഷുഹൈബിന്റെ സ്മൃതികുടീരം അദ്ദേഹം സന്ദര്‍ശിച്ചു.
" f
https://www.facebook.com/Malayalivartha