സി പി ഐ മുട്ടില്‍ ഇഴയുമ്പോള്‍ നമ്മുടെ കാനം സഖാവെവിടെ?
മുട്ടില്‍ മരം മുറി കേസില്‍ പ്രതിസ്ഥാനത്തുള്ള വകുപ്പുകളായ റവന്യുവും വനവും ഭരിച്ചത് സി പി ഐ ആയിരുന്നിട്ടും എന്തിനും ഏതിനും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രന്‍ മാത്രം എന്ത് കൊണ്ട് നിശബ്ദത പാലിക്കുന്നു എന്ന കൗതുകകരമായ ചോദ്യം ആവര്‍ത്തിക്കുകയാണ് കേരളം.
സി പി എമ്മിന് പാളിച്ച സംഭവിക്കുമ്പോള്‍ തിരുത്താറുണ്ടായിരുന്ന പാര്‍ട്ടിയാണ് സി പി ഐ. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി പി ഐ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സി പി ഐയിലെ ഒരു ഉന്നത നേതാവിന്റെ ബന്ധു നടത്തിയ ചില അഴിമതികളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ കൈയിലുള്ളതു കൊണ്ടാണ് സി പി ഐ നിശബ്ദത പാലിക്കുന്നതെന്ന് ചില വാര്‍ത്തകള്‍ പരന്നിരുന്നു. അതേ സമയം അന്നത്തെ റവന്യു മന്ത്രി കെ ചന്ദ്രശേഖരന്‍ അന്വേഷണത്തെ സ്വാഗതം ചെയ്തിരുന്നു.
മുട്ടില്‍ മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും ഡി. എഫ്. ഒ പി. ധനേഷ് കുമാറിനെ ഒഴിവാക്കിയതിന് പിന്നിലും ഇവരൊക്കെ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യം അന്വേഷണ സംഘത്തില്‍ നിന്നും നീക്കുകയും വിവാദമായപ്പോള്‍ തിരികെയെത്തിക്കുകയും ചെയ്ത ധനേഷാണ് വയനാട് മരം മുറി കേരളത്തിന്റെ പൊതു ശ്രദ്ധയിലെത്തിച്ചത്.
ധനേഷ് കുമാര്‍ അന്വേഷണ സംഘത്തിലുണ്ടെങ്കില്‍ കള്ളി വെളിച്ചത്താകുമെന്ന് ഭയന്നവരാണ് അദ്ദേഹത്തെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നില്‍ സി പി ഐ- സി പി എം കൂട്ടുകെട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഒടുവില്‍ തന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തതായി വനംമന്ത്രി അറിയിച്ചു. ധനേഷ് കുമാറിനെ കൂടുതല്‍ ചുമതലയോടെയാണ് ധനേഷിനെ തിരിച്ചെടുത്തത്. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത് വന്‍ വിവാദമായിരുന്നു.
മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിന്‍വലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൈക്കൂലി ആരോപണം പിടിക്കപ്പെടുമെന്ന് കരുതി ഉന്നയിച്ചതാണെന്ന് വ്യക്തമായിരുന്നു.
പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റി പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നല്‍കിയിരുന്നു. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ വനം വിജിലന്‍സ് ചീഫ് നിര്‍ദേശം നല്‍കിയതിനിടെയാണ് ഡിഎഫ്ഒയെ അന്വേഷണസംഘത്തില്‍നിന്ന് പി ധനേഷ് കുമാറിനെ മാറ്റിയത്.
'ഇക്കോ ടെററിസ്റ്റ്' എന്ന് പരിസ്ഥിതിസ്‌നേഹികള്‍ വിളിക്കുന്നയാളാണ് പി. ധനേഷ്‌കുമാര്‍.അദ്ദേഹം കേരളത്തിലെ ചന്ദനക്കടത്ത്, നായാട്ടുസംഘങ്ങളുടെ കണ്ണിലെ കരടാണ്. 7500 ഏക്കറിലധികം വനഭൂമിയാണ് ധനേഷ്‌കുമാറിന്റെ ഇടപെടലിലൂടെ കേരളത്തില്‍ വനംവകുപ്പ് തിരികെപ്പിടിച്ചത്. നാലായിരത്തോളം ഏക്കര്‍ വനഭൂമി പിടിച്ചെടുക്കല്‍നടപടികള്‍ പുരോഗമിക്കുകയാണ്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സ്വകാര്യവനഭൂമികളുമാണ് നെന്മാറ ഡി.എഫ്.ഒ. ആയിരിക്കേ ധനേഷ് ഇടപെട്ട് പിടിച്ചെടുത്തത്. ഇതിന് 2011-ല്‍ സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും 2012-ല്‍ സാങ്ച്വറി ഏഷ്യ പുരസ്‌കാരവും ലഭിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരവും അദ്ദേഹം മറയൂര്‍, കണ്ണവം, ചാലക്കുടി, തുടങ്ങിയസ്ഥലങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കുമെതിരായ നടപടികള്‍ ഏറെശ്രദ്ധനേടി.
നെല്ലിയാമ്പതിയിലെ ആനവേട്ട, അട്ടപ്പാടിയിലെ കഞ്ചാവുമാഫിയ, വയനാട്ടിലെ കടുവവേട്ട സംഘങ്ങളെ പിടികൂടി. മറയൂര്‍ റെയ്ഞ്ച് ഓഫീസറായിരിക്കെ ചന്ദനക്കൊള്ള പിടികൂടിയതിന് 2006-ല്‍ സര്‍ക്കാര്‍ സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ചാലക്കുടിയില്‍ അന്തഃസംസ്ഥാനവേട്ടക്കാരെ പിടിച്ചതിന് ദേശീയ ടൈഗര്‍പ്രൊട്ടക്ഷന്‍ അവാര്‍ഡ് നേടി.
പത്തുവര്‍ഷത്തിനിടെ എട്ട് സ്ഥലം മാറ്റങ്ങള്‍ നേടിയ ഉദ്യോഗസ്ഥനാണ് ധനേഷ്. 2000-ത്തില്‍ കണ്ണൂര്‍ കണ്ണവം റെയ്ഞ്ച് ഓഫീസറായിരിക്കെ മരംമുറി തടയാന്‍ നടപടിയെടുത്തതോടെയാണ് ആദ്യ സ്ഥലമാറ്റം ലഭിച്ചത്. ഫ്‌ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരിക്കേയാണ് വയനാട്ടില്‍ ഈട്ടിമരംകൊള്ള തടയാന്‍ നടപടിയെടുത്തത്.
ധനേഷ്‌കുമാറിനോടുള്ള ആദരസൂചകമായാണ് പശ്ചിമഘട്ടത്തിലെ സസ്യങ്ങള്‍ക്ക് സിസിജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ പേരിട്ടത്.
ഏതായാലും സ്വന്തം മന്ത്രിമാര്‍പ്രതിക്കൂട്ടിലാകുമ്പോള്‍ കാനം രാജേന്ദ്രന്റെ അഭിപ്രായം എന്തെന്നറിയാല്‍ കേരളത്തിന് അവകാശമുണ്ട്.
https://www.facebook.com/Malayalivartha